CrimeKerala NewsLatest NewsNews

രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവച്ചു

ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പ് കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവച്ചു. ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടതിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് രസ്‌തോകി അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്.

കൊലപാതകം തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കേസിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2006 ഫെബ്രുവരി നാലിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സ്ത്രീധന പീഡന കുറ്റം മാത്രമായിരുന്നു ആദ്യം ബിജുവിനെതിരെ ചുമത്തിയിരുന്നത്.

സോളാര്‍ കേസില്‍ ബിജു പ്രതിസ്ഥാനത്തെത്തിയപ്പോഴാണ് കൊലക്കുറ്റം ചുമത്തിയത്. സോളാര്‍ തട്ടിപ്പ് കേസില്‍ കൂട്ടാളിയായിരുന്ന സരിത എസ്. നായരെ സ്വന്തമാക്കാന്‍ രശ്മിയെ ബിജു രാധാകൃഷ്ണന്‍ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. രശ്മിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കുളിമുറിയിലെത്തിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ബിജുവിന് ജീവപര്യന്തം തടവും പിഴയും രാജമ്മാളിന് മൂന്നുവര്‍ഷത്തെ തടവുമായിരുന്നു വിചാരണ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇരുവരെയും ഹൈക്കോടതി വെറുതെ വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button