രവീന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ല, വീട്ടിൽ പോകാം,മെഡിക്കൽ ബോർഡ്.

തിരുവനന്തപുരം/ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ ബോർഡിന്റെ തീരുമാനം. സി.എം രവീന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് വിലയിരുത്തിയിട്ടുള്ളത്. ഫിസിക്കൽ മെഡിസിൻ വിഭാഗം നൽകിയ റിപ്പോർട്ടിന്‍റ അടിസ്ഥാനത്തിൽ സി.എം രവീന്ദ്രന്‍റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് വിലയിരുത്തുകയായിരുന്നു. തുടർന്നാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. സ്പോണ്ടിലൈറ്റീസിന്‍റെ പ്രശ്നങ്ങൾ ഉണ്ടായതിനാൽ ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ബോർഡ് നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചക്ക് ശേഷം പോസ്റ്റ്കോവിഡ് സെന്‍ററിലും ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലും എത്തി പരിശോധന നടത്താനും നിർദേശമുണ്ട്. സി.എം രവീന്ദ്രന്‍റെ രോഗത്തെ കുറിച്ച് വ്യക്തമായി അറിയാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. നവംബർ 6, 27, ഡിസംബർ 10 തീയതികളിലാണ് ചോദ്യംചെയ്യലിനായി ഇ.ഡി, സി,എം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നത്. പല ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞു മൂന്ന് തവണയും രവീന്ദ്രൻ ഹാജരാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു.