ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി, റബറിന്റെ തറവില 170 രൂപയാക്കി,നാളികേരത്തിന് 32 രൂപയും, നെല്ലിന് 28 രൂപയും സംഭരണ വില.

തിരുവനന്തപുരം/ സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കിയും, റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയും, 2021-22 വർഷം പുതിയതായി എട്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനവും ഉൾപ്പടെ നിരവധി ജനക്ഷേമ പദ്ധതികളുമായി ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ ബജറ്റ്.
നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കിയും, നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും വര്‍ധിപ്പിച്ചു. റബറിന്റെ തറവില 170 രൂപയായി സർക്കാർ ഉയർത്തി. ഇത് ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 1000 കോടി രൂപ അനുവദിക്കും. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും. ആരോഗ്യവകുപ്പിൽ മാത്രം നാലായിരം തസ്‌തികകൾ സൃഷ്‌ടിക്കും. ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലയിലെ കുഴൽമന്ദം സ്വദേശിനിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് ധനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങൾ ധനമന്ത്രി എടുത്ത് പറയുകയുണ്ടായി. പിണറായി സർക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണ് വെള്ളിയാഴ്ച നിയമ സഭയിൽ അവതരിപ്പിക്കുന്നത്.