13കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി; പിന്നാലെ പിതാവ് ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചു

കാൻപൂർ: ഉത്തർപ്രദേശിൽ 13കാരി കൂട്ട ബലാത്സംഗത്തിന് ഇരയായതിനു രണ്ടു ദിവസത്തിന് ശേഷം പെൺകുട്ടിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയുടെ മുന്നിൽവച്ചാണ് പിതാവിന്റെ ദാരുണ മരണം.
കാൻപൂരിൽ ഇന്ന് രാവിലെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. രണ്ടുദിവസം മുൻപാണ് മൂന്ന് പേർ ചേർന്ന് 13കാരിയെ കൂട്ടബലാൽസംഗം ചെയ്തത്. സംഭവത്തിന് പിന്നാലെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രതിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും പോലിസ് പ്രതികൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും കുടുംബക്കാർ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പെൺകുട്ടിയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചത്.
ബലാൽസംഗക്കേസിലെ പ്രതി ഗോലു യാദവിന്റെ പിതാവ് യുപിയിൽ പോലിസ് സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുകയാണ്. തന്റെ മകനെ കൊന്നതാണെന്ന് വാഹനാപകടത്തിൽ മരിച്ചയാളുടെ പിതാവ് ആരോപിച്ചു. പോലിസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു.പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന പുരോഗമിക്കുന്നതിനിടെ, ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്താണ് വാഹനാപകടം. ഉടൻ തന്നെ കാൻപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കുടുംബാംഗങ്ങൾ പോലിസിന് പരാതി നൽകി.