” തന്നെ കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്”; ആരോപണങ്ങൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി

ഉണ്ണികൃഷ്ണൻ പോറ്റി തന്റെ മേൽ ഉയർന്ന ആരോപണങ്ങളെ തള്ളി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ യാഥാർത്ഥ്യമില്ലാത്തവയാണെന്നും, തന്നെ കുറ്റക്കാരനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ദേവസ്വം ബോർഡ് നൽകിയതു ചെമ്പ് പാളികളാണ്. യഥാർത്ഥ്യം പരിശോധിക്കാതെ വാർത്ത പ്രചരിപ്പിക്കരുത്. കോടതിയിലും നിയമത്തിലും എനിക്ക് വിശ്വാസമുണ്ട്. പാളികൾ ജയറാമിന്റെ വീട്ടിലേക്ക് എത്തിച്ചിരുന്നു. കട്ടിളപ്പാളികൾ പ്രദർശന വസ്തുവായിരുന്നില്ല. പീഠത്തിൽ സംഭവിച്ചത് ആശയക്കുഴപ്പമായിരുന്നു. കാണാതായതായി പറഞ്ഞത് ഞാൻ അല്ല, വാസുദേവനാണ്,” എന്നും അദ്ദേഹം പറഞ്ഞു.
വാസുദേവൻ തന്നെയാണ് പീഠത്തെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതെന്നും, അദ്ദേഹത്തിന് വ്യക്തിപരമായും കുടുംബപരമായും പ്രശ്നങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് മുഴുവൻ ഉത്തരവാദിത്തവും തന്റെ മേൽ വന്നതെന്നും പോറ്റി ആരോപിച്ചു. “ആക്ഷേപങ്ങൾ ശരിയാണെങ്കിൽ നടപടി എടുക്കട്ടെ. ആരിൽ നിന്നുമെങ്കിലും ഞാൻ പണം പിരിച്ചിട്ടില്ല. വാതിൽ പുതുതായി നിർമ്മിച്ച് സ്വർണം പൂശി സമർപ്പിച്ചു. അത് കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തിൽ പൂജിച്ചതുമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തതിനെ അടിസ്ഥാനമാക്കി ബന്ധമുണ്ടെന്ന് പറയുന്നത് വിശ്വസിക്കാനാവാത്ത കാര്യമാണെന്നും, ഇന്ന് ദേവസ്വം വിജിലൻസ് ബെഞ്ചിൽ ഹാജരാകില്ലെന്നും പോറ്റി വ്യക്തമാക്കി.
Tag: “There is an attempt to make me guilty”; Unnikrishnan Potty denies the allegations