ഇന്ത്യയില്‍ മുപ്പതുലക്ഷത്തിലധികം കോവിഡ് മരണങ്ങള് നടന്നിട്ടുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട്
കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം അമേരിക്കയില്‍ ആറ് ലക്ഷം കടന്നു. ലോകത്തേറ്റവും കൂടുതല്‍ മരണം അമേരിക്കയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനം ബ്രസീലിനും മൂന്നാം സ്ഥാനം ഇന്ത്യക്കും. ഇതാണ് ഔദ്യോഗിക കണക്ക്.
എന്നാല്‍ കോറോണ വൈറസ് ബാധിച്ച് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ മുപ്പതുലക്ഷത്തിലധികം മരണങ്ങള് നടന്നിട്ടുണ്ടെന്ന് പുതിയ പഠനത്തില്‍ പറയുന്നു. അതായത്, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ പത്തിരട്ടിയാണ് യഥാര്‍ത്ഥ മരണനിരക്ക്. വാഷിംഗ്ടണ്‍ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആഗോള വികസന കേന്ദ്രമാണ് പഠനത്തിന് പിന്നില്‍.
ഇന്ത്യ ഇതുവരെ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്നാണ് ഈ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ അരവിന്ദ് സുബ്രമണ്യന്‍ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം, ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ സീനിയര്‍ ഫെലോയാണ്.
ജനുവരി 2020 നും ജൂണ്‍ 2021 നും ഇടയില്‍ ഇന്ത്യയില്‍ 3.4 മില്യണ്‍ മുതല്‍ 4.7 മില്യണ്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തിലും റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ മരണങ്ങള് ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.
രണ്ടാം തരംഗത്തില്‍ ഓക്സിജന്റെയും വാക്സിന്റെയും പരിമിതി മൂലം രാജ്യത്ത് നിരവധിപേര്‍ മരിച്ചുവീണത് ലോകശ്രദ്ധയും രാജ്യങ്ങളില്‍ നിന്നുള്ള സഹായവും നേടിയിരുന്നു.ചില ശ്മശാനങ്ങളില്‍ മരിച്ചവരെ സംസ്കരിക്കുന്നതിനുപോലും കഴിയാത്തത്ര ഭീകരമായിരുന്നു നിരക്ക്.ഗംഗാനദിയിലൂടെ മൃതശരീരങ്ങള്‍ കൂട്ടമായി ഒഴുക്കിവിട്ടതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോവിഡിന്റെ യഥാര്‍ത്ഥ മരണനിരക്ക് സംബന്ധിച്ച് പലകുറി ചോദ്യം ഉയര്‍ന്നതാണ്.
ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാന്‍ രാഷ്ട്രീയ രംഗത്തുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഒത്തുകളിക്കുമ്ബോള് കോവിഡ് മൂലം കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടെന്ന് പറയാന്‍ വിമൂഖത കൊണ്ട് മറച്ചുവച്ച സാധാരണക്കാര്‍ വരെ മരണത്തിന്റെ കണക്കില്‍ പിഴവുണ്ടാകാന്‍ കാരണമായി.
ന്യൂയോര്‍ക്ക് ടൈംസ് ഡേറ്റാബേസ് പ്രകാരം, ഇന്ത്യയില്‍ പ്രതിദിനം 40,000 കോവിഡ് കേസുകളും 500 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവരെ രാജ്യത്തെ ജനസംഖ്യയുടെ 7 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ പൂര്‍ണമായി വാക്സിനേഷന് നല്‍കിയിട്ടുള്ളൂ.
ഇന്ത്യയ്ക്ക് സുരക്ഷ നല്കാന് ഫലപ്രദമായ ആയുധമാണ് വാക്സിനേഷന് എന്നും, ആളുകളിലേക്ക് പ്രതിരോധ കുത്തിവയ്പ്പ് എത്തിക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസമാണ് ഭീഷണി ഉയര്‍ത്തുന്നതെന്നും അരവിന്ദ് സുബ്രമണ്യന്‍ പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരം മൂന്നാം തരംഗം ആരംഭിക്കുമെന്ന് മോഡി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.