മാവോയിസ്റ്റാണെന്ന് പറഞ്ഞ് സ്വന്തം പിതാവിന് ഭീഷണി സന്ദേശം; ആവശ്യപ്പെട്ടത് 35 ലക്ഷം, കള്ളനെ പിടികൂടി പൊലീസ്

ഒഡീഷയിലെ കലഹണ്ടി ജില്ലയിൽ മാവോയിസ്റ്റ് ആണെന്ന് നടിച്ച് പിതാവിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പ്രദേശത്തെ പ്രമുഖ കോൺട്രാക്ടറായ ദിനേശ് അഗർവാളിന്റെ മകൻ അങ്കുഷ് അഗർവാൾ (24) ആണു പൊലീസ് പിടിയിലായത്.
പിതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ അറസ്റ്റ് നടന്നത്.
ഒക്ടോബർ 6-ന്, താനൊരു മാവോയിസ്റ്റാണെന്ന് പരിചയപ്പെടുത്തി അങ്കുഷ് പിതാവിന്റെ കാറിനുള്ളിൽ ഒരു ഭീഷണി കത്ത് വച്ചിരുന്നു. അതിൽ 35 ലക്ഷം രൂപ ആവശ്യപ്പെട്ടതോടൊപ്പം, പണം നൽകാതിരുന്നാൽ കുടുംബത്തെ മുഴുവനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പദ്ധതി കൂടുതൽ വിശ്വസനീയമാക്കാനായി അങ്കുഷ് പിതാവിന്റെ ബിസിനസ് പങ്കാളിക്കും സമാനമായ ഭീഷണി സന്ദേശം അയച്ചതായി പൊലീസ് വ്യക്തമാക്കി. ഭീഷണി കത്ത് ലഭിച്ചതോടെ കുടുംബം ഉടൻ പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തിയത് പ്രതി ദിനേശ് അഗർവാളിന്റെ മകൻ തന്നെയാണെന്ന്, ഇത് എല്ലാവരെയും ഞെട്ടിച്ചു.
പൊലീസിന് ആദ്യം തന്നെ കത്ത് സംശയാസ്പദമായി തോന്നിയത് എല്ലാ മാവോയിസ്റ്റ് നേതാക്കളുടെയും പേരുകൾ തെറ്റായി എഴുതിയതും, കത്തിന്റെ ഭാഷയും ആധികാരികമല്ലാതിരുന്നതും കാരണമായിരുന്നു. കൂടാതെ, കത്തിൽ കുടുംബത്തെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങളും ഉണ്ടായിരുന്നു. കുറ്റം സമ്മതിച്ചതിനെ തുടർന്ന് അങ്കുഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Tag: Threatening message to own father claiming to be a Maoist; demanded 35 lakhs, police arrest thief