പാലിയേക്കരയിലെ ടോള്‍ പിരിവ് ;ഉത്തരവ് വീണ്ടും ഹൈക്കോടതി നീട്ടി
ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം തിങ്കളാഴ്ചയാണ് ഉണ്ടാകുക.

പാലിയേക്കരയിലെ ടോള്‍ പിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും ഹൈക്കോടതി നീട്ടി. ടോൾ പിരിക്കാൻ അനുമതിയില്ലെന്നും ഇന്ന് വീണ്ടും ഹർജി പരിഗണിക്കുമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് ടോൾ വിലക്ക് നീട്ടിയത്. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം തിങ്കളാഴ്ചയാണ് ഉണ്ടാകുക.
ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കും പ്രശ്നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ടാണ് മോണിറ്ററിംഗ് കമ്മറ്റിയും തൃശൂർ ജില്ലാ കളക്ടറും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചത്. ഈ റിപ്പോർട്ടുകൾ തള്ളിയാണ് ടോൾ പിരിവിനുള്ള വിലക്ക് കോടതി നീട്ടിയത്.
നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്ന് ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോഴാണ് കോടതി ഇടപ്പെട്ട് ആഗസ്റ്റ് അഞ്ചിന് ടോൾ പിരിവ് തടഞ്ഞത്. 40 ദിവസം പിന്നിടുമ്പോഴും പ്രശ്നം പരിഹരിക്കാനാവാത്തത് ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര സർക്കാരിനും തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളിൽ ഹർജി പരിഗണിക്കവേ ദേശീയപാത അതോറിറ്റിയേയും കേന്ദ്ര സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.