പി.എസ്.സി പരീക്ഷ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് കൃത്യമായ സമയം ഇടവേളകളിൽ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പി.എസ്.സി പരീക്ഷ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് കൃത്യമായ സമയം ഇടവേളകളിൽ പറഞ്ഞുകൊടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. പി. എസ്.സി പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ ക്ലോക്ക് ഘടിപ്പിക്കാൻ കഴിയില്ലെന്ന് പി.എസ്.സി അറിയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഈ നിർദേശം ഉണ്ടായത്. പി.എസ്.സി സെക്രട്ടറിക്കാണ് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുള്ളത്.
പരീക്ഷാ കേന്ദ്രങ്ങളിൽ ക്ലോക്ക് സ്ഥാപിക്കണമെങ്കിൽ ഭീമമായ തുക ചെലവാകുമെന്നും, അത് പ്രായോഗികമല്ലെന്നും നിലവിൽ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ ആരംഭിച്ച് ഓരോ അര മണിക്കൂറിലും ബെൽ മുഴക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നുമായിരുന്നു പി.എസ്.സി മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ അറിയിച്ചിരുന്നത്. സമയ ക്രമീകരണം സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ആശയ കുഴപ്പമുണ്ടാകാനുള്ള സാഹചര്യം നിലവിലില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മങ്കട സ്വദേശി മുഹമ്മദ് ഫാറൂഖ് സബാഹുദീൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.