ട്രംപ്– ഷി ജിൻപിങ് കൂടിക്കാഴ്ച ഉടൻ; സോയാബീൻ വ്യാപാരമാണ് പ്രധാന അജണ്ട

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത നാല് ആഴ്ചയ്ക്കകം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു. യുഎസിൽ നിന്ന് ചൈനയിലേക്കുള്ള സോയാബീൻ കയറ്റുമതിയാണ് പ്രധാന ചര്‍ച്ചാവിഷയം. തീരുവയുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമാണ്.
ചൈന സോയാബീൻ ഇറക്കുമതി നിർത്തിയതോടെ അമേരിക്കൻ കര്‍ഷകർ ഗുരുതര പ്രതിസന്ധിയിലാണെന്ന് ട്രംപ് പറഞ്ഞു. വിലപേശലിന്റെ ഭാഗമായാണ് ചൈന വാങ്ങൽ അവസാനിപ്പിച്ചതെന്നും, തീരുവയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ഒരു പങ്ക് ബാധിതരായ കര്‍ഷകര്‍ക്ക് സഹായമായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം അവസാനം ദക്ഷിണ കൊറിയയിൽ നടക്കുന്ന APEC (ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ) ഉച്ചകോടിയിലാണ് ട്രംപ്–ഷി കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നത്. കൂടാതെ, അടുത്ത വർഷം ആദ്യം താൻ ചൈന സന്ദർശിക്കുമെന്നും, തുടർന്ന് ഷി ജിൻപിങ് യുഎസിൽ എത്തുമെന്നും ട്രംപ് വ്യക്തമാക്കി.
യുഎസിന്റെ ഏറ്റവും വലിയ സോയാബീൻ വിപണികളിലൊന്നാണ് ചൈന. കയറ്റുമതിയുടെ പകുതിയിലധികം ചൈനയിലേക്കായിരുന്നു. എന്നാൽ തീരുവയുദ്ധത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് മാസമായി ചൈന ഇറക്കുമതി പൂർണ്ണമായും നിർത്തിയതോടെ അമേരിക്കൻ സോയാബീൻ കര്‍ഷകര്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
Tag: Trump-Xi Jinping meeting soon; soybean trade is the main agenda