ഇന്ത്യയ്‌ക്കെതിരെ വീണ്ടും ശക്തമായ വിമർശനവുമായി ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ
ഡൊണാൾഡ് ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോ വീണ്ടും ഇന്ത്യയ്‌ക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യ വ്യാപാര ചർച്ചകളിൽ യുഎസുമായി സഹകരിക്കാതിരുന്നാൽ അതിന്റെ ഫലം “നല്ലതായിരിക്കില്ല” എന്നാണ് നവാരോ മുന്നറിയിപ്പ് നൽകിയത്. ‘റിയൽ അമേരിക്ക വോയ്സ്’ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്.
“ഇന്ത്യയാണ് താരിഫുകളുടെ ‘മഹാരാജാവ്’. യുഎസിനെതിരെ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലേക്കാൾ ഉയർന്ന താരിഫുകൾ അവർക്കുണ്ട്. ഇത് അമേരിക്ക കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ലെങ്കിൽ, അത് റഷ്യയുടെയും ചൈനയുടെയും പക്ഷത്തേക്ക് ചേക്കേറുന്നതിന് തുല്യമായിരിക്കും, അതു ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകും,” നവാരോ പറഞ്ഞു.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങി അന്താരാഷ്ട്ര വിപണിയിൽ വീണ്ടും വിൽക്കുന്ന വഴിയാണ് ഇന്ത്യ ലാഭം കൊയ്യുന്നതെന്നും, ഇതിലൂടെ റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. “യുക്രെയ്‌നിലെ യുദ്ധം പുടിന്റേതല്ല, പ്രധാനമന്ത്രി മോദിയുടേതാണ്,” നവാരോ ശക്തമായി വിമർശിച്ചു.
മുമ്പും അദ്ദേഹം സമാനമായ ആരോപണങ്ങളുമായി എത്തിയിരുന്നു. “റഷ്യ യുക്രെയ്‌നിൽ ആക്രമണം തുടങ്ങുന്നതിന് മുൻപ് ഇന്ത്യ വലിയ തോതിൽ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. ഇന്ന് അത് ‘രക്തപണം’ പോലെ മാറി, ആളുകൾ മരിക്കുന്നു,” എന്ന് നവാരോ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഇന്ത്യയുടെ ഉയർന്ന താരിഫുകൾ അമേരിക്കൻ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്നുവെന്നും ആരോപിച്ചു.
എന്നാൽ, ആ പോസ്റ്റിന് എക്സിൽ ‘കമ്മ്യൂണിറ്റി നോട്ട്’ നൽകി. ട്രംപിന്റെ ഭരണകാലത്ത് യുഎസ്-ഇന്ത്യ വ്യാപാരം 20 ശതമാനം വർധിച്ചുവെന്നും, യുഎസ് ഇപ്പോഴും റഷ്യയിൽ നിന്ന് യുറേനിയവും മറ്റ് രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നുവെന്നും, 2024-ൽ യൂറോപ്യൻ യൂണിയൻ 25 ബില്യൺ ഡോളറിന്റെ റഷ്യൻ ഊർജം വാങ്ങിയെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, നവാരോയുടെ പ്രസ്താവനകളെ ഇന്ത്യ ശക്തമായി തള്ളി. “അവരുടെ ആരോപണങ്ങൾ മുഴുവനും തെറ്റിദ്ധാരണാജനകമാണ്, ഞങ്ങൾക്കിത് അംഗീകരിക്കാൻ കഴിയില്ല,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും പൊതുതാൽപര്യങ്ങളിലും ആധാരപ്പെടുന്നതാണെന്നും, മുമ്പും നിരവധി വെല്ലുവിളികളെ അത് അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Tag; Trump’s chief trade adviser Peter Navarro again strongly criticizes India