കരൂരിലേക്ക് പോകാൻ തമിഴ്നാട് ഡിജിപിയോട് അനുമതി തേടി ടിവികെ നേതാവ് വിജയ്

കരൂരിലേക്ക് പോകാൻ തമിഴ്നാട് ഡിജിപിയോട് ഇമെയിലിലൂടെ അനുമതി തേടി ടിവികെ നേതാവ് വിജയ്. ദുരന്തബാധിതരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിച്ച് ആശ്വസിപ്പിക്കാനും സഹായം നൽകാനും താൽപര്യമുണ്ടെന്ന് വിജയ് ഇമെയിലിൽ വ്യക്തമാക്കി.
കരൂരിൽ നടന്ന ദാരുണ സംഭവത്തിന് പിന്നാലെ വിജയ് മുമ്പ് വീഡിയോ കോളിലൂടെ ദുരിതബാധിതരായ കുടുംബങ്ങളുമായി സംസാരിച്ചിരുന്നുവെങ്കിലും, നേരിട്ടെത്താത്തത് സംബന്ധിച്ച് അദ്ദേഹം കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് വിജയ് ഇപ്പോൾ അനുമതി തേടിയത്.
സെപ്റ്റംബർ 27-ന് കരൂരിൽ വിജയ് നേതൃത്വം നൽകിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെടുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധവും രാഷ്ട്രീയ വിവാദങ്ങളും ഉയർന്നിരുന്നു.
ദാരുണ സംഭവത്തിൽ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുമുണ്ട്. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഒക്ടോബർ 3-ലെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി സമർപ്പിച്ചത്. അഭിഭാഷകരായ ദീക്ഷിത ഗോഹിൽ, പ്രഞ്ജൽ അഗർവാൾ, യാഷ് എസ് വിജയ് എന്നിവരാണ് ഹർജി സമർപ്പിച്ചത്.
Tag: TVK leader Vijay seeks permission from Tamil Nadu DGP to go to Karur