CovidLatest NewsNationalNews

കോവിഡ് ബാധിച്ച ടെക്കി ഇരട്ടകളുടെ മരണവും ഒരുമിച്ച്‌

മീററ്റ്: ഗ്രിഗറി റെയ്മണ്ട് റാഫേല്‍ ആ ദിവസം കൃത്യമായി ഓര്‍ക്കുന്നുണ്ട്. 1997 ഏപ്രില്‍ 23നാണ് തന്‍റെ ഭാര്യ സോജ രണ്ട് കണ്‍മണികള്‍ക്ക് ജന്മം നല്‍കിയത്. ഇരട്ടകളായ തന്‍റെ പൊന്നോമനകള്‍ക്ക് ദമ്ബതികള്‍ ജോഫ്രഡ് വര്‍ഗീസ് ഗ്രിഗറിയെന്നും റാല്‍ഫ്രഡ് ജോര്‍ജ് ഗ്രിഗറിയെന്നും പേരിട്ടു. മൂന്ന് മിനിറ്റിന്‍റെ വ്യത്യാസത്തിലായിരുന്നു ഇരുവരുടെയും ജനനം.

ചെറുപ്പം മുതല്‍ക്കേ എല്ലാകാര്യത്തിലും ഒരുമിച്ചായിരുന്ന സഹോദരന്‍മാരെ ആര്‍ക്കും വേര്‍പ്പെടുത്താന്‍ ആകുമായിരുന്നില്ല. പഠനത്തിലടക്കം ഒന്നിച്ചായിരുന്ന ഇരുവരും കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ്ങിലാണ് തങ്ങളുടെ ഭാവി കണ്ടത്. ഹൈദരാബാദില്‍ ജോലിയും ഒരുമിച്ചായിരുന്നു. ഏപ്രില്‍ 24ന് മഹാമാരി പിടിെപട്ട ഇരുവരും മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ മരണത്തിലും ഒരുമിച്ചു.

‘ഒരാള്‍ക്ക് എന്താണോ സംഭവിക്കുന്നത് അത് തന്നെ മറ്റവനും സംഭവിക്കുമായിരുന്നു. ജനനം മുതല്‍ അത് അങ്ങനെയാണ്. ജോഫ്രഡ് മരിച്ചുവെന്ന വിവരം കേട്ടയുടന്‍ ഞാന്‍ ഭാര്യയോട് പറഞ്ഞു. റാല്‍ഫ്രഡ് ഒരിക്കലും ഒറ്റക്ക് വീട്ടിലേക്ക് മടങ്ങി വരില്ല. അവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മേയ് 13നും മേയ് 14നുമായി മരിച്ചു’ -പിതാവ് റാഫേല്‍ പറഞ്ഞു.

‘അവര്‍ ഞങ്ങള്‍ക്കായി പല പദ്ധതികളും ഒരുക്കി വെച്ചിരുന്നു. ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കണമെന്ന് അവര്‍ ആഗ്രഹിച്ചു. അധ്യപകരായിരുന്ന ഞങ്ങള്‍ അവരെ വളര്‍ത്തികൊണ്ടുവരാന്‍ ഒരുപാട് പാടുപെട്ടു എന്ന് കണ്ടാണ് പണം മുതല്‍ സന്തോഷം വരെ തിരികെ നല്‍കാന്‍ അവര്‍ ആഗ്രഹിച്ചത്. ജോലി തേടി കൊറിയയിലോ ജര്‍മനിയിലോ പോകണമെന്ന് അവര്‍ പദ്ധതിയിട്ടിരുന്നു. എന്തിനാണ് ദൈവം ഞങ്ങളെ ഇങ്ങനെ ശിക്ഷിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ -റാഫേല്‍ പറഞ്ഞു. ഇരുവരെയും കൂടാതെ ദമ്ബതികള്‍ക്ക് നെല്‍ഫ്രെഡ് എന്ന് പേരുള്ള മകനും കൂടിയുണ്ട്.

വിവാഹ ശേഷം 1990കളില്‍ ഭാര്യയോടൊപ്പം കേരളത്തിലുണ്ടായിരുന്ന റാഫേല്‍ ശേഷം മീററ്റില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഏപ്രില്‍ 23നാണ് മക്കള്‍ക്ക് കോവിഡ് ബാധിച്ചത്. കുറച്ച്‌ ദിവസം വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു. എന്നാല്‍ മേയ് ഒന്നോടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഇരുവരെയും ആനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആേരാഗ്യനില കൂടുതല്‍ വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തി പോന്നത്.

മേയ് 10ന് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ കുടുംബം അല്‍പം പ്രതീക്ഷയിലായിരുന്നു. ‘മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജോഫ്രഡ് പോയതിനാല്‍ റാല്‍ഫ്രഡിന് മടങ്ങി വരാനാകില്ലെന്ന് എന്‍റെ മനസ്സ് പറഞ്ഞു. കാരണം അവര്‍ക്ക് പിരിഞ്ഞിരിക്കാന്‍ ആകില്ലല്ലോ’-പിതാവ് പറഞ്ഞു.

കോയമ്ബത്തൂരിലെ കാരുണ്യ യൂനിവേഴ്സിറ്റിയിലായിരുന്നു സഹോദരന്‍മാരുടെ ബി.ടെക് പഠനം. അവസാന വര്‍ഷത്തില്‍ തന്നെ ഇരുവര്‍ക്കും ജോലിയും ലഭിച്ചു. ജോഫ്രഡിന് അസെഞ്ച്വര്‍ പ്രൈവറ്റ് ലിമിറ്റഡിലും റാല്‍ഫ്രഡിന് ഹ്യൂണ്ടായ് മുബിസ് കമ്ബനിയിലുമാണ് ജോലി ലഭിച്ചത്. കോവിഡ് വ്യാപനം മൂലം കുറച്ചുകാലമായി ജോഫ്രഡിന് മീററ്റിലെ വീട്ടില്‍ നിന്നായിരുന്നു ജോലി. എന്നാല്‍ കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് റാല്‍ഫ്രഡ് ഹൈദരാബാദിലെ ഓഫിസില്‍ നിന്ന് നാട്ടിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button