സമരം നീട്ടിവയ്ക്കണം; കർഷകരുമായി ചർചക്ക് തയ്യാറെന്നറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: കൊറോണ സാഹചര്യം മുൻനിർത്തി കർഷകർ സമരം നീട്ടിവെയ്ക്കണമെന്ന് കേന്ദ്രം. കർഷകരുമായി ചർചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കേന്ദ്ര സർകാരിനെതിരെ നിലപാട് സ്വീകരിച്ച കർഷക സംഘടനകൾ തെരഞ്ഞെടുപ്പിനു ശേഷം സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ്. എന്നാൽ 11 തവണയും ചർച പരാജയപ്പെട്ടതിനാൽ സമരം അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി ആവശ്യപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ രണ്ടാം വരവിന്റെ സൂചനകളും പ്രകടമായതോടെ കർഷക സമരം കൂടുതൽ ദോഷം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഡെൽഹി കെഎംപി അതീവേഗപാത ഉപരോധത്തിൽ പങ്കെടുക്കുന്നത് പതിനായിരത്തിലേറെ കർഷകരാണ്. മെയ് ആദ്യ വാരം കർഷകർ പ്രഖ്യാപിച്ച പാർലമെന്റിലേക്കുള്ള കാൽനട ജാഥയ്ക്ക് മുന്നോടിയായിട്ടാണ് ഉപരോധം നടത്തുന്നത്.
ഞായറാഴ്ച രാവിലെ എട്ടുമണിവരെയാണ് കെഎംപി ദേശീയ പതയിലെ റോഡ് ഉപരോധം. ഇതോടെ ദേശീയപാതയിലെ ചരക്കുഗതാഗതം പൂർണമായി സ്തംഭിച്ചു. ഇതിനിടെ വിളവെടുപ്പ് കാലമായതിനാൽ റോഡ് ഉപരോധിക്കാനുള്ള സംയുക്ത കിസാൻ മോർചയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പൽവലിലെ ഒരു വിഭാഗം കർഷകർ പറഞ്ഞു.