യുഡിഎഫ് യോഗം: മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടുനിൽക്കും; എം.എം.ഹസ്സൻ കൺവീനർ സ്ഥാനം ഒഴിയുമെന്ന് സൂചന
തിരുവനന്തപുരം: ഇന്ന് ചേരുന്ന യു ഡി എഫ് യോഗത്തിൽ നിന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ വിട്ടുനിൽക്കും. രാജി നൽകിയത് കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യ യു ഡി എഫ് ഏകോപന സമിതിയോഗമാണ് ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയ്‌ക്ക് കെ പി സി സി ഓഫീസിൽ ചേരുന്നത്.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം എം ഹസൻ കൺവീനർ സ്ഥാനം ഒഴിയാൻ തയാറാകുമോയെന്നതും നിർണായകമാണ്. യോഗത്തിൽ ഘടകകക്ഷികൾ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചേക്കും. യു ഡി എഫ് ചെയർമാനായി രമേശ് ചെന്നിത്തല തുടരുമോ വി ഡി സതീശനെ നിയോഗിക്കുമോയെന്നും ഇന്നറിയാം. 2016നേക്കാൾ സീറ്റ് കുറഞ്ഞ മുസ്ലീം ലീഗ് മലബാറിൽ മാത്രം എം എൽ എമാരുള്ള പാർട്ടിയായി ഒതുങ്ങി. യു ഡി എഫിലേയ്ക്കെത്തിയ ശേഷം ഒരു എം എൽ എയെപ്പോലും ജയിപ്പിച്ചെടുക്കാൻ സാധിക്കാത്തതിൻറെ അമർഷം ആർ എസ് പിയ്ക്കുമുണ്ട്.
ജോസ് കെ മാണിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമുള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിൻറെ അങ്കലാപ്പിലാണ് പി ജെ.ജോസഫ് വിഭാഗം. ഇതിനെല്ലാം കാരണം മുന്നണിയെ നയിക്കുന്ന കോൺഗ്രസിൻറെ സംഘടനാ ദൗർബല്യവും അനൈക്യവുമാണെന്ന് ഘടകകക്ഷികൾ ആരോപിക്കുന്നു. തോൽവിക്ക് ശേഷവും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനെതിരെയും വിമർശനം ഉയരും. സർക്കാരിൻറെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കാൻ കൂട്ടായി ആലോചിക്കാതെ യു ഡി എഫ് കൺവീനർ എം എം ഹസൻ പ്രഖ്യാപിച്ചതിനെതിരെയും എതിർപ്പുണ്ട്. ഇത്തരം ഏകപക്ഷീയ നടപടികൾ ഒഴിവാക്കിയും തിരുത്തൽ നടപടികൾ സ്വീകരിച്ചും മുന്നോട്ട് പോകണമെന്നാണ് പൊതുവികാരം.