ട്രംപ് ഇന്ത്യക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ തീരുമാനം ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യ– യുക്രൈൻ യുദ്ധത്തിൽ മധ്യസ്ഥതയ്ക്ക് ഇന്ത്യ തയ്യാറായിരിക്കെ സെലെൻസ്കിയുടെ ഈ പ്രതികരണം പ്രത്യേക ശ്രദ്ധ നേടുന്നു.
“റഷ്യയുമായി നിരന്തരം കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തുന്നത് ശരിയായ നീക്കമാണ്” എന്ന് എബിസി ന്യൂസിനോട് സെലെൻസ്കി പറഞ്ഞു. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ ട്രംപും പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും, യാതൊരു നയതന്ത്രപരമായ പുരോഗതിയും ഉണ്ടാകാതെ യുക്രൈനിൽ ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുകയായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയെ വിലക്കിയെങ്കിലും, ഇന്ത്യ അതിൽ നിന്ന് പിന്മാറിയില്ല. ഇതോടെ ഇന്ത്യയ്‌ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് കടുത്ത മുന്നറിയിപ്പും നൽകി.
ഈ സാഹചര്യത്തിൽ ഇന്ത്യ ചൈനയും റഷ്യയുമായും കൂടുതൽ അടുത്തു നിന്നു. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പുടിനും ഷിജിൻപിങ്ങും മോദിയും ചേർന്ന് നിൽക്കുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. റഷ്യ– യുക്രൈൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇപ്പോഴും ശക്തമായ ശ്രമം തുടരുകയാണ്. കഴിഞ്ഞ മാസം രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലെൻസ്കിയുമായി സംസാരിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണ ഉണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയേ അറിയിച്ചിരുന്നു.
Tag: Ukrainian President Volodymyr Zelensky supports Trump’s declaration of trade war against India