പിഴവ് ഉണ്ടായതിനെ തുടർന്ന് എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: നിയമസഭയിൽ നടന്ന സത്യപ്രതിജ്ഞയിൽ പിഴവ് ഉണ്ടായതിനെ തുടർന്ന് ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തമിഴിലായിരുന്നു എ രാജ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ സത്യപ്രതിജ്ഞയിൽ എ രാജ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. ഇതാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാരണമായത്. നിയമവകുപ്പ് തർജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിലയിരുത്തുന്നത്.
മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലുഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ എംഎൽഎമാർ സത്യവാചകം ചൊല്ലിയത്. ഇതിൽ മുൻ എംഎൽഎ കെ രാജേന്ദ്രനെപ്പോലെ ദേവികുളം എംഎൽഎ എ രാജയും തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുന്നത്.
ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പാകെ ആയിരുന്നെങ്കിലും ഇനി സ്പീക്കറായി തെരഞ്ഞെടുത്ത എംബി രാജേഷിന് മുമ്പാകെ ആകും സത്യവാചകം ചൊല്ലേണ്ടത്. 136 പേർ സത്യപ്രതിജ്ഞ ചെയ്തതിൽ ദെവനാമത്തിൽ 43 പേരും അള്ളാഹുവിന്റെ നാമത്തിൽ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്. നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി അബ്ദുറഹ്‌മാൻ അടക്കം മറ്റു മൂന്ന് എംഎൽഎമാരും എംബി രാജേഷിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.