ഇന്ത്യയോടുള്ള ട്രംപിന്റെ അസ്വസ്ഥതയ്ക്ക് കാരണം റഷ്യയുമായുള്ള വ്യാപാരങ്ങളെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

ഇന്ത്യ, റഷ്യയിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അസ്വസ്ഥതയ്ക്ക് പ്രധാന കാരണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫോക്സ് റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ സംസാരിച്ച റൂബിയോ, റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണവാങ്ങൽ യുക്രെയ്ൻ യുദ്ധത്തെ സുസ്ഥിരമാക്കാൻ സഹായിക്കുന്നുവെന്നും ഇതാണ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നതെന്നും പറഞ്ഞു.
പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്ന മറ്റു രാജ്യങ്ങൾ ഉണ്ടായിട്ടും ഇന്ത്യ റഷ്യയിൽ നിന്നാണ് തുടർച്ചയായി വാങ്ങുന്നതെന്ന് റൂബിയോ ചൂണ്ടിക്കാട്ടി. ഈ വാങ്ങലുകളിൽ നിന്നുള്ള വരുമാനം റഷ്യ യുക്രെയ്നിലെ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നതും ട്രംപിന്റെ അസ്വസ്ഥതയ്ക്ക് പിന്നിലെ പ്രധാന കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യയ്ക്ക് വലിയ ഊർജ്ജാവശ്യങ്ങൾ ഉണ്ട്. മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ സാമ്പത്തിക വളർച്ചയ്ക്കായി പെട്രോൾ, ഗ്യാസ്, കൽക്കരി എന്നിവ വാങ്ങാനുള്ള ശേഷിയും അവർക്കുണ്ട്. എന്നാൽ, റഷ്യൻ പെട്രോളിയം ഉപരോധത്തിലായതിനാൽ വില കുറവാണ്, അതുകൊണ്ടാണ് ഇന്ത്യ റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. പക്ഷേ, ഈ വാങ്ങലുകൾ റഷ്യയുടെ യുദ്ധനീക്കങ്ങളെ ശക്തിപ്പെടുത്തുന്നു. ഇത് ഇന്ത്യയുമായുള്ള ബന്ധത്തിൽ ഞങ്ങളെ അസ്വസ്ഥരാക്കുന്ന ഘടകമാണ്,” റൂബിയോ പറഞ്ഞു.
റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങലിനെതിരെ അമേരിക്കയടക്കം നിരവധി രാജ്യങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, പാശ്ചാത്യലോകത്തിന്റെ വിമർശനങ്ങൾക്ക് മറുപടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു: “യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാകാം, പക്ഷേ ലോകത്തിന്റെ പ്രശ്നങ്ങൾ എല്ലായ്പ്പോഴും യൂറോപ്പിന്റെ പ്രശ്നങ്ങളല്ല” എന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന്.
ഇതിനിടെ, ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ഇന്ത്യ-റഷ്യ വ്യാപാരബന്ധം ചൂണ്ടിക്കാട്ടിയ ട്രംപ്, ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണെന്നും, റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആഗ്രഹിക്കുന്ന സമയമാണിതെന്നും പറഞ്ഞു. “ഇന്ത്യയും റഷ്യയും മരിച്ച സമ്പദ്‌വ്യവസ്ഥകളാണ്. അവരെ ഒരുമിച്ച് താഴേക്ക് പോകാൻ അനുവദിക്കാം. ഞങ്ങൾക്ക് ഇന്ത്യയുമായി ചെറിയ ബിസിനസ് ഡീൽ മാത്രമേ ഉള്ളു, അവരുടെ താരിഫ് വളരെ കൂടുതലാണ്,” എന്നാണ് ട്രംപിന്റെ പ്രതികരണം.
ഇതിനൊപ്പം, ഇന്ത്യ അടക്കം 70-ലധികം രാജ്യങ്ങൾക്കെതിരെ 10% മുതൽ 41% വരെ പരസ്പര തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്‌ക്കെതിരെ 25% അധിക നികുതി ചുമത്തിയിട്ടുണ്ട്. ദീർഘകാല വ്യാപാര അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
Tag: US Secretary of State says Trump’s displeasure with India is due to trade with Russia