കീറിയ ജീൻസിനോട് താൽപര്യമില്ല; അഭിപ്രായം തിരുത്താതെ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ‘കീറിയ ജീൻസ്’ വിവാദത്തിൽ മാപ്പുപറഞ്ഞ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർഥ് സിങ് റാവത്ത്. തൻറെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായി റാവത്ത് പറഞ്ഞു.
എന്നാൽ കീറിയ ജീൻസിനെ സംബന്ധിച്ച അഭിപ്രായം തിരുത്താൻ അദ്ദേഹം തയാറായില്ല. ജീൻസ് ധരിക്കുന്നതിന് തനിക്കൊരു കുഴപ്പവുമില്ല. എന്നാൽ കീറിയ ജീൻസ് ധരിക്കുന്നതിനോട് താൽപര്യമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. യുവതലമുറക്കിടയിൽ തരംഗമായ കീറിയ മാതൃകയിലുള്ള ജീൻസ് ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ഉത്തരാഖണ്ഡ് ബാലാവകാശ കമീഷൻ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീൻസിനെ കുറിച്ചുള്ള പരാമർശം. ബാലാവകാശ കമീഷൻ പരിപാടിയുടെ യാത്രക്കിടെ വിമാനത്തിൽ രണ്ട് സ്ത്രീകൾ കീറിയ ജീൻസ് ധരിച്ച് ഒരു കുട്ടിയുമായി എത്തി. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ അംഗങ്ങളാണ് അവരെന്നാണ് പറഞ്ഞത്. ഇത്തരക്കാർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. കത്രിക ഉപയോഗിച്ച് ജീൻസിനെ അല്ല സംസ്കാരത്തെയാണ് ഇവർ മുറിച്ചു മാറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പ്രസ്താവന പുറത്ത് വന്നതോടെ ട്വിറ്ററിൽ ജീൻസ് തരംഗമായിരുന്നു. കോൺഗ്രസ് നേതാവ് സഞ്ജയ് ജായാണ് കീറിയ ജീൻസിൻറെ ചിത്രമിട്ട് പ്രതിഷേധത്തിന് തുടക്കമിട്ടത്. പിന്നീട് നടി ഗുൽ പനാങ്, ശിവസേന നേതാവ് പ്രിയങ്കചതുർവേദി മുൻ മിസ് ഇന്ത്യ സിമ്രാൻ കൗർ മുണ്ഡി എന്നിവരെല്ലാം പ്രതിഷേധവുമായെത്തി.