ഉത്ര കേസ്; വിചാരണ നടപടികൾ ഇന്ന് മുതൽ ആരംഭിക്കും

കൊല്ലം: അഞ്ചലിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേസിൻറെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ സൂരജ് മാത്രമാണ് പ്രതി. പാമ്പിനെ ഉപയോഗിച്ച് കൊലനടത്തുന്നതിനായി സൂരജ് പാമ്പുകളെ കുറിച്ച് പഠനം വരെ നടത്തിയിരുന്നു. ചിറക്കര സ്വദേശിയുംപാമ്പുപിടുത്തകാരനുമായ സുരേഷിൻറെ കയ്യിൽ നിന്നാണ് പാമ്ബുകളെ സൂരജ് വാങ്ങിച്ചത്. ആദ്യ തവണ, ഏപ്രിൽ രണ്ടിന് അടൂരിലെ വീട്ടിൽ വച്ച് സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷെ അന്ന് ഉത്ര രക്ഷപ്പെട്ടു. തുടർന്ന് ചികിത്സയിലായിരിക്കുമ്പോൾ മെയ് ആറിന് രാത്രിയിൽ വീണ്ടും മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംശയം തോന്നിയ ബന്ധുക്കൾ തുടർന്ന് കൊല്ലം റൂറൽ എസ്‍പിക്ക് പരാതി നൽകുകയായിരുന്നു. അഞ്ചൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മെയ് 24ന് സൂരജിനെ അറസ്റ്റ് ചെയ്തു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ചാർജ് ചെയ്തിട്ടുള്ളത്. ആദ്യകേസിൽ സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സൂരജിന് എതിരെയുള്ളത്.