ഉത്ര വധക്കേസ് പരിഗണിക്കുന്നത് ഈ മാസം 14ലേക്ക് മാറ്റി

കൊല്ലം അഞ്ചലിൽ ഉത്രാ എന്ന യുവതിയെ ഭർത്താവ് വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം കേൾക്കലാണ് 14ന് ഉണ്ടാവുക. പ്രാരംഭ വാദത്തിന് ശേഷം വിചാരണ തീയതി നിശ്ചയിക്കും. അതേസമയം, വധക്കേസിന്റെ വിചാരണ ആരംഭിച്ചതിനു ശേഷം മാത്രമേ ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കുകയുള്ളു.വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പെടുത്ത രണ്ടു കേസുകളുടെയും കുറ്റപത്രം തയാറാക്കി വരികയാണ്.
ഉത്രയെ മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജിനെ കൊട്ടാരക്കര ജയിലിൽ നിന്നു വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വധക്കേസിൽ സൂരജ് മാത്രമാണ് പ്രതി. രണ്ടാം പ്രതിയും പാമ്ബ് പിടിത്തക്കാരനുമായ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു.
കേസ് പരിഗണിക്കുമ്പോൾ അതിവേഗ വിചാരണ വേണമെന്ന് പ്രോസിക്യൂഷൻ വീണ്ടും ആവശ്യപ്പെടും. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഗാർഹിക പീഡനക്കേസിന്റെ കുറ്റപത്രവും തയറായിട്ടുണ്ട്