ഉത്തരകാശിയിലെ പ്രളയം; അടിയന്തരാശ്വാസമായി നൽകിയ 5,000 രൂപയുടെ ചെക്ക് നിരസിച്ച് പ്രദേശവാസികൾ
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനവും പ്രളയവും വൻ നാശനഷ്ടങ്ങൾ വിതച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് സർക്കാരിന്റെ മതിയായ ധനസഹായം ലഭിച്ചിട്ടില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമാകുന്നു. അടിയന്തരാശ്വാസമായി നൽകിയ 5,000 രൂപയുടെ ചെക്ക് നിരസിച്ച് പ്രദേശവാസികൾ. സർവ്വസമ്പത്തും നഷ്ടമായ അവസ്ഥയിൽ ഈ തുക സഹായമായി കണക്കാക്കാനാവില്ലെന്നാണ് അവരുടെ നിലപാട്.
ധരാലിയിലും ഹർഷിലിലുമുള്ള ദുരിതബാധിതർക്കാണ് ഈ ചെക്കുകൾ വിതരണം ചെയ്തത്. പിന്നാലെ, നഷ്ടത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കുന്നുവെന്ന് ആരോപിച്ച് ഗ്രാമവാസികൾ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തി. 5,000 രൂപ താൽക്കാലിക സഹായം മാത്രമാണെന്നും, മുഴുവൻ നഷ്ടം വിലയിരുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയതിന് ശേഷം യഥാർത്ഥ നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് പ്രശാന്ത് ആര്യ അറിയിച്ചു. വീടുകൾ പൂർണ്ണമായും തകർന്നവർക്ക് അഞ്ച് ലക്ഷം രൂപയും, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാനമായ നഷ്ടപരിഹാരവും നൽകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് 5-നാണ് ധരാലിയിൽ മേഘവിസ്ഫോടനം ഉണ്ടായത്. ഹർഷിൽ സൈനിക ക്യാംപിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഗ്രാമത്തിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോയി. കാണാതായവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കുറഞ്ഞത് നൂറ് പേർ കാണാതായിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
Tag: Uttarkashi floods: Locals reject Rs 5,000 cheque given as emergency relief