കേരളത്തിലെ ആരോഗ്യ മേഖല തകർന്നു,മുല്ലപ്പള്ളി.

തിരുവനന്തപുരം: ഇടത് മുന്നണി ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല തകർന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി. കൊവിഡ് നിയന്ത്രണം പൂർണ്ണമായും താളംതെറ്റിയിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് സർക്കാരിന്റേത് മുല്ലപ്പള്ളി പറഞ്ഞു.
ആരോഗ്യ പ്രവർത്തകരോടുള്ള സർക്കാരിന്റെ അവഗണന തുടരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ നിലവിൽ പരിമിത സാഹചര്യത്തിലാണ് ജോലി ചെയ്തുവരുന്നത്. അവർക്ക് മെച്ചപ്പെട്ട ജോലി സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ തീർത്തും പരാജയപ്പെട്ടു. സർക്കാരിന്റെ വീഴ്ചകൾക്കുള്ള ഉത്തരവാദികളായി ഇവരെ ഇന്ന് ചിത്രീകരിക്കുകയാണ്. ഇത് പ്രതിഷേധാർഹമാണ്. മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികളെ മുഖ്യമന്ത്രി ഭയക്കുകയാണ്. ലൈഫ് ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നു. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഇനി യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണക്കടത്തുകാരുടേയും മയക്കുമരുന്ന് മാഫിയയുടേയും കേന്ദ്രമാണ്. മുല്ലപ്പള്ളി പറഞ്ഞു. ഐ ഫോണുമായി ബന്ധപ്പെട്ട യുണിടാക് എംഡിയുടെ ആരോപണം വ്യാജമാണ്. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ ഡിജിപി നടപടിയെടുത്തില്ല. മൂന്ന് ഐ ഫോണുകൾ ആരുടെ പക്കലാണെന്ന് വ്യക്തമായ സ്ഥിതിക്ക് നാലാമത്തെ ഐ ഫോൺ സിപിഎം ഉന്നത നേതാവിന്റെ മക്കളുടെ കൈയ്യിലാണെന്ന കാര്യം ഡിജിപി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.