ഉണങ്ങാത്ത ചോരപ്പാടായി ആലപ്പുഴയിലെ വലിയ ചുടുകാട്; ഇനി വി.എസ്സും ആ മണ്ണിലേക്ക്
ഒരുനാട് ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നതും വ്യക്തി പിന്നീട് പ്രസ്ഥാനമായി മാറുന്നതുമാണ് വിഎസിലൂടെ കേരളം കണ്ടത്.
പുന്നപ്ര വയലാർ സമരം വിഎസിന് ഒരിക്കലും ഉണങ്ങാത്ത മുറിവായിരുന്നെങ്കിൽ, ആലപ്പുഴയിലെ വലിയ ചുടുകാട് ഒരിക്കലും മായാത്ത ചോരപ്പാടാണ്. യന്ത്ര തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട സമരക്കാരെ മണ്ണെണ്ണ ഒഴിച്ച് കൂട്ടിയിട്ട് കത്തിച്ച ഇടമാണ് ആലപ്പുഴയിലെ വലിയ ചുടുകാട്.
1946 – ഒക്ടോബറിലായിരുന്നു പുന്നപ്ര – വയലാർ സമരം. ദിവാന്റ അമേരിക്കൻ മോഡൽ ഭരണ പരിഷ്കാരത്തിനെതിരെയുള്ള പ്രതിഷേധം വലിയ വിപ്ലവയായി മാറുന്നു. ടിവി തോമസ്, എസ് കുര്യൻ, ആർ സുഗതൻ, പിടി പുന്നൂസ് എന്നിവർക്കൊപ്പം അന്ന് വിഎസും മുൻ പന്തിയിലുണ്ടായിരുന്നു. മാർച്ച് തുടങ്ങിയപ്പോൾ സഖാക്കൾ വിഎസിനോട് ഒളിവിൽ പോകാൻ പറഞ്ഞു. ആലിശേരി മെെതാനത്ത് പ്രസംഗിച്ചതിനെതിരെ വിഎസിനെതിരെ വാറന്റ് നിലനിൽക്കുന്നുണ്ടായിരുന്നു അന്ന്. പ്രകടനത്തിനിടെ അറസ്റ്റുണ്ടായാൽ പിന്നെ മുന്നോട്ടു പോകാനാവില്ല. അതായിരുന്നു വിഎസിനോട് ഒളിവിൽ പോകാൻ പറഞ്ഞത്. പിന്നീട് ലോക്കപ്പിൽ കഴിയുന്ന കാലം. കോൺസ്റ്റബിൾ വലതുകാലിന്റെ വെള്ളയിൽ ബയണറ്റ് കുത്തിയിറക്കി. വേദന കടിച്ചമർത്തുമ്പോൾ പുന്നപ്രയിൽ പിടഞ്ഞുവീണ സഖാക്കളെയാണ് ഓർത്തതെന്ന് വി.എസ് പിന്നീട് പറയുകയുണ്ടായി.
ആലപ്പുഴ മുൻസിപ്പൽ കൗണസിലിന്റെ അധീനതയിലായിരുന്നു വലിയ ചുടുകാട്. ഇതിന്റെ കുറച്ചുഭാഗം അവിഭക്ത കമ്മ്യൂണിസ്റ്റുകാർ ഏറ്റെടുത്തു. അവർ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കണ്ണ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് മുൻപ് ആർ സുഗതനാണ് സ്തൂപം സ്ഥാപിക്കാൻ തറക്കല്ലിട്ടതും പണി തുടങ്ങിയതും. പാർട്ടി ഭിന്നിച്ചപ്പോൾ സിപിഎം മറ്റൊരു സ്തൂപം സ്ഥാപിച്ചു. 1148 തുലാം ആറിനാണ് ടിവി തോമസ് സ്തൂപം ഉദ്ഘാടനം ചെയ്തത്. ഇവിടെയാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം അടക്കം ചെയ്തതും. പി.കൃഷ്ണപിള്ള മുതൽ കെ. ആർ ഗൗരിയമ്മ വരെ അവിടെയുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് വിഎസും.
വയലാർ രക്തസാക്ഷി ദിനത്തിൽ മണ്ഡപത്തിലേക്കുള്ള ദീപശിഖാ റിലേ തുടങ്ങുന്നത് വലിയ ചുടുകാട്ടിൽ നിന്നാണ്. നാലു വർഷം മുൻപ് വരെ വിഎസ് ആയിരുന്നു ദീപശിഖ തെളിയിച്ചിരുന്നത്.
Tag:valaiyachudukad in Alappuzha; now VS is also going to valiyachudukad