കൺസൾട്ടൻസി വഴി ഭൂമി ഏറ്റെടുക്കേണ്ട,റവന്യൂ വകുപ്പിനെ മറികടന്നു അതിവേഗ കെ-റെയിലിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫയൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മടക്കി.

റവന്യൂ വകുപ്പിനെ മറികടന്നു അതിവേഗ കെ-റെയിലിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫയൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ മടക്കി അയച്ചു. നിയമങ്ങൾ മറികടന്ന് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് റവന്യൂ വകുപ്പിന്റെ നടപടി ഉണ്ടായത്. ചട്ടപ്രകാരം ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കേണ്ടത് റവന്യൂ വകുപ്പാണ്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ നടപടിക്രമം പാലിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഫയൽ തിരിച്ചയച്ചിരിക്കുന്നത്.
തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതക്കുള്ള ഭൂമിയേറ്റെടുക്കല്‍ സ്വകാര്യ ഏജന്‍സിയെ ഏല്പിക്കണമെന്നായിരുന്നു ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലിന്റെ നിർദേശം ഉണ്ടായത്. സമയബന്ധിതമായി ഈ നടപടി പൂര്‍ത്തിയാക്കാനുള്ള കാര്യക്ഷമത റവന്യൂ വകുപ്പിനില്ലെന്നും ജ്യോതിലാൽ ഫയലില്‍ കുറിച്ചിരുന്നു. ഫയല്‍ റവന്യൂ വകുപ്പ് കാണണമെന്ന് ധനവകുപ്പ് നിലപാടെടുത്തതോടെയാണ് വിഷയം ഇ. ചന്ദ്രശേഖരന്റെ മേശപ്പുറത്ത് എത്തുന്നത്.
തെറ്റായ നടപടിക്രമം പാലിക്കാനാകില്ലെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. എത്ര ഭൂമി ഏറ്റെടുക്കണമെന്ന് അറിയിപ്പ് തന്നാൽ അതിനായി റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കാം. 2013ലെ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമപ്രകാരം ഏറ്റെടുക്കണം. കൺസൾട്ടൻസി വഴി ഭൂമി ഏറ്റെടുക്കുന്നതിനോട് റവന്യൂവകുപ്പിന് യോജിപ്പില്ല. ഭൂമി ഏറ്റെടുക്കുമ്പോൾ പാരിസ്ഥിതിക സന്തുലനം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. നിലവിൽ പ്രഖ്യാപിക്കപ്പെട്ട അലൈൻമെന്റിൽ ഈ വിഷയങ്ങൾ പരിശോധിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. അതുപോലെ കുടിയൊഴിപ്പിക്കുന്നവർക്കും ഭൂമി നഷ്ടപ്പെടുന്നവർക്കും അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള പൊന്നുംവില നിയമം കൃത്യമായി പാലിക്കപ്പെടണം. ഭൂമി ഏറ്റെടുക്കുന്നതിന് സ്വകാര്യ ഏജൻസിയെ നിയോഗിക്കേണ്ടതില്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി നൽകിയിട്ടുണ്ട്.
റവന്യൂ വകുപ്പ് കാണാതെ ഉത്തരവിറക്കാനുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ജ്യോതിലാലും ചേർന്ന് നേരത്തേ തുടങ്ങിയ നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞത്. പക്ഷെ മന്ത്രിയുടെ വിയോജിപ്പ് മറികടന്ന് ഫയൽ നീക്കാൻ ഉന്നതതലത്തിൽ ശ്രമം നടക്കുകയാണ്.