രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കലായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ലക്ഷ്യമെന്ന് എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോർട്ട്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കലായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ലക്ഷ്യമെന്ന് എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോർട്ട്. തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലുമാണ് ഗൂഢാലോചന നടത്തിയത്. സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ. വ്യക്തമാക്കി. കെ.പി റമീസ് കേസിലെ മുഖ്യ കണ്ണിയെന്നും എന്‍.ഐ.എയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നത്. അതേസമയം പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് സ്വപ്നസുരേഷ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കോണ്‍സുലേറ്റുമായി താന്‍ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ‘രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും കാർഗോ വഴി എത്തിയത് സ്വര്‍ണമാണെന്നറിയില്ലായിരുന്നു വെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിനായി പണം സമാഹരിച്ചതിലോ മറ്റ് സംവിധാനം ഒരുക്കിയതിലോ തനിക്ക് ബന്ധമില്ല. കോണ്‍സുലേറ്റില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസില്‍ വിളിച്ചത്. അറബി അടക്കം പല ഭാഷകള്‍ അറിയാം. അറബി ഭാഷയിലുള്ള പരിജ്ഞാനം കൊണ്ടാണ് തനിക്ക് യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതെന്നും സ്വപ്‌ന സുരേഷ് ജാമ്യാപേക്ഷയില്‍ പറയുന്നു. സ്വപ്‌നയുടെയും നാലാം പ്രതി സന്ദീപ് നായരേയുടെയും എന്‍.ഐ.എ കസ്റ്റഡി കോടതി ഈ മാസം 24 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കേസില്‍ യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.
ഇതിനിടെ, സന്ദീപിനെ സഹായിച്ച പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന മുന്‍ ജില്ലാ നേതാവ് ചന്ദ്രശേഖരനെതിരെ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടുണ്ട്. മണ്ണന്തലയില്‍ മദ്യപിച്ച് ബഹളംവച്ചതിന് പിടിയിലായ സന്ദീപിനെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കികൊണ്ട് പോയത് ചന്ദ്രശേഖറായിരുന്നൂ. തിരുവനന്തപുരം റേഞ്ച് ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.