ഇനി മടക്കമില്ല; തലസ്ഥാനം വി എസ്സിന് വിടചൊല്ലി
കേരളത്തിന്റെ സമരനായകൻ, മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് തലസ്ഥാന നഗരമായ തിരുവനന്തപുരം ആദരാഞ്ജലി അർപ്പിച്ചു. “കണ്ണേ കരളേ വി എസ്സേ… ഇല്ല, മരിക്കില്ല” എന്ന മുഷ്ടിച്ചുരുട്ടിയ മുദ്രാവാക്യങ്ങളോടെയാണ് ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. തലമുറകളെ പ്രചോദിപ്പിച്ച നേതാവിനോടുള്ള ബഹുമാനമായി ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ വലിയ ജനാവലി സാന്നിധ്യമുണ്ടായിരുന്നു.
രാവിലെ 9 മണിക്ക് ആരംഭിച്ച പൊതുദർശനം രണ്ടുമണിയോടെ അവസാനിച്ചു. ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച ശേഷമാണ് വി എസ് അച്യുതാനന്ദന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പിന്നീട് വിലാപയാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച ബസിൽ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്ര ആരംഭിച്ചു.
വിലാപയാത്രയ്ക്ക് ഉപയോഗിച്ചത് കെഎസ്ആർടിസിയുടെ ജെ എൻ 363 എ.സി. ലോ ഫ്ലോർ ബസാണ് (KL 15 A 407). ഗ്ലാസ് പാർട്ടീഷനും പുഷ്പാലങ്കാരവുമുള്ള വാഹനത്തിൽ വി എസ് അച്യുതാനന്ദന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി യാത്രയ്ക്ക് ഒരുങ്ങിയിരുന്നു.
യാത്ര തിങ്കളാഴ്ച പുലർച്ചയോടെ ആലപ്പുഴയിലെ വേലിക്കകത്ത് ഉള്ള തറവാട് വീട്ടിൽ എത്തും. വഴി നീളെ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും അദ്ദേഹത്തോട് അന്ത്യവന്ദനം അർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാളെ രാവിലെ 10 മണിയോടെ സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനായി മൃതദേഹം വയ്ക്കും. പൊതുജനങ്ങൾക്കായി ആലപ്പുഴ കടപ്പുറത്തെ ഗ്രൗണ്ടിൽ പ്രത്യേക പന്തലും ഒരുക്കിയിട്ടുണ്ട്. അതിനു ശേഷം, ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ചടങ്ങുകൾക്കൊപ്പം സംസ്കാര ചടങ്ങുകൾ നടക്കും.
Tag: There is no turning back; the capital bids farewell to VS; VS return to trivandrum