വിദേശത്തുനിന്ന് കേരളത്തിലേയ്ക്ക് എത്തുന്ന എല്ലാവർക്കും കൊറോണ പരിശോധന സൗജന്യം

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാവർക്കും കൊറോണ പരിശോധന സൗജന്യമാക്കി. വിമാനത്താവളത്തിൽ വച്ച് എല്ലാവർക്കും സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയിൽനിന്ന് ഒഴിവാക്കാതിരിക്കാൻ സാധിക്കില്ല. ജനിതകമാറ്റം സംഭവിച്ച വൈറസ് കേരളത്തിൽ ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറൻറീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മൊബൈൽ ആർടി പിസിആർ പരിശോധന ലാബുകൾ നാളെ പ്രവർത്തനം തുടങ്ങുകയാണ്. പരിശോധനക്ക് 448 രൂപ മാത്രമാണ് ചാർജ്. 24 മണിക്കൂറിനകം പരിശോധന ഫലം നൽകാത്ത ലബോറട്ടികളുടെ ലൈസൻസ് റദ്ദാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉയർന്ന നിരക്കാണ് ഇതുവരെ ആർടിപിസിആർ പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ ഈടാക്കിയിരുന്നത്.
കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവർക്ക് കേന്ദ്രനിർദേശത്തിൻറെ അടിസ്ഥാനത്തിൽ ആർ.ടി.പി.സി.ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.