വയനാട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടലോ ? മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവ്.

കൽപ്പറ്റ / വയനാട്ടിൽ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം സി പി ഐ നിലപാട് കടുപ്പിച്ച സാഹചര്യത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയെ ചുമതല പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ മീന്മുട്ടിക്കു സമീപം നടന്ന പൊലീസ് വെടിവെപ്പിലാണ് മാവോവാദി വേൽമുരുകൻ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം അന്വേഷണം പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.
കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ ബന്ധുക്കൾ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വഴി വേല്‍മുരുകന്റെ സഹോദരന് മുരുകനാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്. വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്നും, കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആവശ്യം. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ആയുധങ്ങള്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. വേൽമുരുകന്റെ മൃതദേഹത്തിന് അടുത്തുനിന്ന് ലഭിച്ച 303 റൈഫിളും വെടിവെക്കാന്‍ തണ്ടര്‍ ബോള്‍ട്ട് ഉപയോഗിച്ച തോക്കുകളുമാണ് പൊലീസ് കോടതിയിൽ ഹാജരാ ക്കിയത്. രണ്ട് ബുള്ളറ്റുകളും നാല്‍പ്പതോളം മുറിവുകളും വേല്‍മുരുകന്റെ ശരീരത്തിലുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് പറയുന്നത്.
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടർബോൾട്ട് വേൽ മുരുകനെ കൊന്നു കളഞ്ഞതെന്ന് കുറ്റപ്പെടുത്തിയ കുടുംബം മദ്രാസ് മധുരൈ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലപാതകം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിൽ ഹർജി നൽകിയിരുന്നു. വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് സർക്കാർ ഉത്തരവ് ഇട്ടിരിക്കുന്നത്.