സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെ ഇഡി കുറ്റപത്രം നൽകി.

കൊച്ചി∙ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം നൽകി. ഇവർ നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് തെളിവു ലഭിച്ചു എന്നു ചൂണ്ടിക്കാണിക്കുന്ന 303 പേജുള്ള ഭാഗിക കുറ്റപത്രം ആണ് ഇ ഡി കോടതിയിൽ സമർപ്പിച്ചത്. പ്രതികൾ പിഎംഎൽഎ സെക്ഷൻ മൂന്ന് പ്രകാരം കുറ്റക്കാരാണെന്നും വിചാരണ നടത്തി ശിക്ഷിക്കുന്നതിന് തുടർ നടപടികളിലേയ്ക്ക് കടക്കണമെന്നുമാണ് കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കാനി രിക്കെയാണ് അന്വേഷണ സംഘത്തിന്റെ പെട്ടെന്നുള്ള നടപടി ഉണ്ടായത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇവർക്കെതിരെ ഇഡി രണ്ട് മാസം പിന്നിടുമ്പോഴാണ് കേസെടുത്തിരുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിലേയ്ക്ക് കാര്യങ്ങളെ എത്തിക്കും എന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി ഭാഗിക കുറ്റപത്രം പെട്ടെന്ന് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ആറ് പേരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പ്രതികളാക്കിയിട്ടുള്ളത്. ഇവരിൽ മൂന്നു പേരുടെ കുറ്റപത്രം പിന്നീട് അന്വേഷണ സംഘം സമർപ്പിക്കും.