കെ.എസ്.എഫ്.ഇയില്‍ നടന്നത് റെയ്ഡ് അല്ല, പരിശോധന അത് സർവ്വസാധാരണം, ഐസക്കിന് മുഖ്യന്റെ മറുപടി.

തിരുവനന്തപുരം/ കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയത് റെയ്ഡ് അല്ലെന്നും മിന്നല്‍ പരിശോധന മാത്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലന്‍സ് നടത്തിയ പരിശോധനയെ അസാ ധാരണമായി കാണേണ്ടതില്ല. അവരുടെ പരിശോധനയുടെ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് കൈമാറും. സര്‍ക്കാര്‍ അത് പരിശോധിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ സംശയങ്ങൾ കൂടി ദൂരീകരിച്ചു കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞത്.
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ ധനമന്ത്രി തോമസ് ഐസക് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിക്കുള്ള ഒളിയേമ്പെന്നരീതിയിൽ ആരുടെ വട്ടാണെന്ന് പോലും ചോദിക്കുക യുമുണ്ടായി. നടപടി ക്രമങ്ങൾ പാലിക്കാതെ റെയ്ഡ് നടത്തിയ വിജിലൻസ് ഔചിത്യം പാലിച്ചില്ലെന്നും റെയ്ഡ് സർക്കാർ അറിഞ്ഞിരുന്നോയെന്ന് ആഭ്യന്തര വകുപ്പാണ് വിശദീകരിക്കേ ണ്ടതെന്നും ധനമന്ത്രി പറഞ്ഞിരുന്നതാണ്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എന്തെങ്കിലും ക്രമക്കേട് നടക്കുന്നതായ രഹസ്യ വിവരം ലഭിച്ചാല്‍ സ്വമേധയാ മിന്നല്‍ പരിശോധന നടത്തുന്നതാണ് അവരുടെ രീതിയെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. മിന്നല്‍ പരിശോധനക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതി മാത്രമാണ് ആവശ്യം. അതില്‍ സര്‍ക്കാര്‍ ഇടപെടുന്നതല്ല. കെഎസ്.എഫ്.ഇയുടെ വിവിധ ശാഖകളില്‍ നടന്നത് റെയ്ഡ് അല്ലെന്നും മിന്നല്‍ പരിശോധന മാത്രമാണ് നടന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി, കെഎസ്.എഫ്.ഇയില്‍ മാത്രമല്ല ഇത്തരത്തില്‍ പരിശോധന നടന്നതെന്നും വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തില്‍ പരിശോധന നടന്നിട്ടുണ്ടെന്നും പറഞ്ഞു. ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ അവ്യക്തതയൊന്നുമില്ല. അടുത്ത കാലത്ത് പൊലീസ് സ്റ്റേഷനുകളിലടക്കം നടന്ന ഇത്തരം പരിശോധനകൾ നടന്ന കാര്യവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.