കൊറോണ രോഗികളിൽ മരണനിരക്ക് കുറയ്ക്കാൻ അസ്ട്രസെനക വാക്‌സിൻ ഫലപ്രദം; പഠനഫലം ഇങ്ങനെ
ലണ്ടൻ: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കൊറോണ മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിൻ മരണസാധ്യത കുറയ്ക്കാൻ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ ആധികാരിക പഠനമാണിതെന്നും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു.
രോഗ ബാധയെത്തുടർന്ന് 28 ദിവസത്തിനുള്ളിൽ മരിച്ചവരുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയായിരുന്നു പഠനം. 2020 ഡിസംബർ മുതൽ 2021 ഏപ്രിൽ വരെ യായിരുന്നു പഠന കാലയളവ്. പ്രത്യക്ഷമായി കൊറോണ ലക്ഷണങ്ങളുള്ള രോഗികളെയായിരുന്നു നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്.
കൊറോണ ബാധയ്ക്ക് മുൻപ് അസ്ട്രസെനക വാക്‌സിൻ ഡോസ് സ്വീകരിച്ചവരിൽ 55 ശതമാനത്തോളവും ഫൈസർ വാക്‌സിൻ ഡോസ് സ്വീകരിച്ചവരിൽ 44 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവരേക്കോൾ മരണസാധ്യത കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്ക് അധിക സംരക്ഷണം ലഭിച്ചതായും പഠനത്തിൽ വ്യക്തമായി.