ഗോതമ്പ് മാവ് പ്രസാദമായി വിഷം കലർത്തി നൽകി, ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും മകനും മരണപെട്ടു.

മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയും മകനും വിഷം ഉള്ളിൽ ചെന്ന് ദുരൂഹ സാചര്യത്തിൽ മരണപെട്ടു. ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും മകനുമാണ് മരിച്ചത്. വിഷം കലർന്ന ചപ്പാത്തി കഴിച്ചതാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദി ബാബാ രംദയാലി,സന്ധ്യ, ഡ്രൈവർ സഞ്ജു, ഗുഢാലോചനയിൽ പങ്കാളികളായ ദേവിലാൽ, മുബിൻ ഖാൻ, കമൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഛിന്ദ്വാരയില്‍ എന്‍ജിഒ പ്രവർത്തകയായ സന്ധ്യ സിങ് എന്ന 45കാരിയാണ് വിഷം കലര്‍ന്ന ഗോതമ്പ് മാവ് ജഡ്ജിയുടെ കുടുംബത്തിന് നല്‍കുന്നത്. വീടിന്റെ ഐശ്വര്യത്തിനായി പൂജിച്ച പ്രസാദം എന്ന് പറഞ്ഞാണ് ഗോതമ്പ് മാവ് നൽകിയത്. ജൂലൈ 20ന് മാവ് കൊണ്ട് പാകം ചെയ്ത ചപ്പാത്തിയാണ് ജഡ്ജിയും രണ്ട് മക്കളും കഴിച്ചത്. ജഡ്ജിയുടെ ഭാര്യയാകട്ടെ അരി കൊണ്ടുള്ള ഭക്ഷണവും കഴിച്ചു. ചപ്പാത്തി കഴിച്ചതോടെ ജഡ്ജിയും മക്കളും ഛർദിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 25ന് നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മൂത്ത മകന്‍ അന്ന് തന്നെ മരിച്ചു. ജഡ്ജി കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇളയ മകന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.
ജഡ്ജിയെയും കുടുംബത്തെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ധ്യ സിങ് വിഷം കലർന്ന ഗോതമ്പ് മാവ് നൽകിയത്എ എന്നാണു പോലീസ്സ് പറയുന്നത്. സന്ധ്യയും ജഡ്ജിയും സുഹൃത്തുക്കളായിരുന്നു. ജഡ്ജിയുടെ കുടുംബം ജഡ്ജിക്കൊപ്പം താമസിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ നാല് മാസമായി സന്ധ്യക്ക് ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിൽ നിരാശയായി ജഡ്ജിയെയും കുടുംബത്തെയും വകവരുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. പൂജിച്ച ഗോതമ്പ് മാവ് പാകം ചെയ്ത് കഴിച്ചാൽ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് പറഞ്ഞാണ് സന്ധ്യ ജഡ്ജിക്ക് വിഷം കലർത്തിയ ഗോതമ്പ് നൽകിയതെന്നും പോലീസ് പറയുന്നു.