ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്തില്ല,സർക്കാരിന്റെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ബിഹാർ തിരഞ്ഞെടുപ്പിനൊപ്പം ഉണ്ടാവില്ല. ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏതാനും മാസത്തേക്കുവേണ്ടി, ഈ അസംബ്ലി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്നു സംസ്ഥാന സർക്കാർ കമ്മിഷനെ അറിയിച്ചിരുന്നു. സർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലും ഇക്കാര്യത്തിൽ ധാരണയായിരുന്നു. അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നയാൾക്ക് കേവലം മൂന്നുമാസം മാത്രമേ പ്രവർത്തിക്കാൻ ലഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കാനാണ് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കിൽ റദ്ദാക്കുന്ന കാര്യം പരിഗണിക്കും എന്നാണ് നേരത്തെ കമ്മിഷൻ വ്യക്തമാക്കിയിരുന്നത്.