
മണിപ്പുർ : സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വ്യാപക കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇംഫാൽ ഈസ്റ്റ്, തൗബൽ ജില്ലകളിലായി അയ്യായിരത്തോളം വീടുകൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പ്രധാന റോഡുകളും തകർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഇറിൽ നദിയിലെ ശക്തമായ ഒഴുക്കിൽ എംഡി റംജാൻ അലി എന്ന 70 വയസ്സുകാരൻ ഒലിച്ചു പോയി. ഇയാളെ ഇതുവരെ കണ്ടെത്താനായില്ല. ഇംഫാൽ ഈസ്റ്റ് മണ്ഡലത്തിലെ സാന്റി ഖോങ്‌ബാൽ, സീജാങ്, സബുങ്‌ഖോക്ക് ഖുനൗ, നോംഗഡ, ടെല്ലൗ-ചാന എന്നിവിടങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.
തൗബൽ നദി കരകവിഞ്ഞൊഴുകിയതോടെ പല പ്രദേശങ്ങളിലും വെള്ളം കയറി. യൈരിപോക്കിലെ ഒരു പാലം ഒലിച്ചുപോയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. കൂടുതൽ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മണിപ്പുരിലെ മാവോയ്ക്കും നാഗാലാൻഡിലെ ഖുസാമയ്ക്കും ഇടയിലുള്ള എൻഎച്ച്-02 ൽ ഉണ്ടായ മണ്ണിടിച്ചിൽ, ഹൈവേയിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും തടസപ്പെടുത്തി. ശനിയാഴ്ച മണിപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയിരുന്നു.