സിപിഐഎം ആവശ്യപ്പെട്ടാൽ രാജിവയ്ക്കും: മന്ത്രി കെ.ടി ജലീൽ

നയതന്ത്ര പാഴ്‌സൽ വിവാദത്തിൽ സിപിഐഎം ആവശ്യപ്പെട്ടാൽ രാജിവെക്കുമെന്ന് മന്ത്രി കെ ടി ജലിൽ. എന്നാൽ പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും ഒരു ന്യൂസ് ചാനലിനുള്ള അഭിമുഖത്തിൽ ആണ് ജലീൽ ഇങ്ങനെ പറഞ്ഞത്. കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നു. കൗൺസിൽ ജനറലുമായി ഞാൻ പരിചയപ്പെടുന്നത് ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ച സമയത്താണ്. അ സമയം മിനിസ്റ്റർ ഇൻ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് താനാണ്. അന്നാണ് സൗഹൃദം വരുന്നത്. വ്യക്തിപരമായ ബന്ധം താൻ നിലനിലനിർത്തിയിരുന്നു. 2017 മുതൽ കൗൺസിൽ ജനറലിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്‌നാ സുരേഷുമായും പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഷാർജാ സുൽത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികൾ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്‌നാ സുരേഷായിരുന്നു. അന്നാണ് സ്വപ്ന താനുമായി പരിചയപ്പെടുന്നത്. ഒപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്‌നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി നേതാവ് കെ.സുരേന്ദ്രൻ കോൺസുലേറ്റിൽ നിന്ന് ജലീലിന് ലഭിച്ചത് സ്വർണകിറ്റുകളാണെന്ന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശുദ്ധ ഖുർആന്റെ കോപ്പികൾ സ്വർണ ഖുർആനാണ് നൽകിയതെന്ന് പറഞ്ഞ് വിശ്വാസികളെ വേദനിപ്പിക്കരുതെന്ന് ഞാൻ ഉദ്ദേശിച്ചത്. ബിജെപി നേതാവിന് കൊടുത്ത മറുപടി എന്തിനാണ് കോൺഗ്രസുകാരും ലീഗുകാരും ഏറ്റുപിടിക്കുന്നത് മനസിലാവുന്നില്ലെന്നും മന്ത്രി ജലീൽ പറഞ്ഞു.
താൻ ഒരു രൂപ പോലും ആരിൽ നിന്നും കൈപറ്റിയിട്ടില്ലെന്നും, തന്നിലൂടെ മറ്റൊരു ഏജൻസിക്കും പണം കൈമാറിയിട്ടില്ലെന്നും മന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് ഫോറിൻ കോണ്ട്രിബ്യൂഷൻ നിയമം ലംഘിക്കുന്നതെന്നും മന്ത്രി ചോദിച്ചിരിക്കുന്നു. റംസാൻ സമയത്ത് കോൺസുലേറ്റ് ചെയ്യുന്ന കാര്യമാണ് ഇത്. ന്യൂ ഇയറിന് കേക്ക് കൊടുക്കുന്ന പോലെയും, ദീപാവലിക്ക് മധുരം വിതരണം ചെയ്യുന്നതുപോലെയാണ് എന്നാണ് മന്ത്രി ജലീൽ പറയുന്നത്.
കേരളത്തിൽ നിന്ന് വിവിധ സ്ഥാപനങ്ങൾക്ക് വേണ്ടി ഫണ്ട് ശേഖരിക്കാൻ വേണ്ടി ആളുകൾ പോകുന്നത് റംസാൻ മാസത്തിലാണ്. ഈ മാസത്തിലാണ് അറബികൾ സക്കാത്ത് നൽകുന്നത്. അങ്ങനെ വരുന്ന സക്കാത്ത് വിഹിതവും, അവിടുത്തെ മലയാളികളുടെ സംഭാവന ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നാം സ്ഥാപനങ്ങളായും കെട്ടിടനിർമാണമായുമെല്ലാം നാം കാണുന്നത്. നമ്മുടെ നാടിന് വേണ്ടിയാണ് ഈ സംഭാവനങ്ങൾ വിനിയോഗിക്കുന്നത്. അതാണ് ഞാൻ പറയുന്നതും. കോൺസുലേറ്റ് വർഷങ്ങളായി വിതരണം ചെയ്യുന്ന റംസാൻ കിറ്റ് പാവങ്ങൾക്ക് എത്തിച്ചുകൊടുത്തതാണ് ഞാൻ ചെയ്ത തെറ്റ്. ജലീൽ പറയുന്നു.