CrimeKerala NewsLatest NewsUncategorized

മുടിയിൽ പിടിച്ച് വലിച്ചിഴച്ചു; കരഞ്ഞപ്പോൾ വായിൽ ഷോൾ തിരുകി കയറ്റി; ട്രെയിനിൽ യുവതിയ്ക്കുനേരെ നടത്തിയ ക്രൂരത വിവരിച്ച് ബാബുക്കുട്ടൻ

തിരുവനന്തപുരം: ട്രെയിനിൽ യുവതിയെ ആക്രമിച്ച്‌ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതി ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വർണം പണയം വയ്ക്കാൻ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിന് മുന്നിൽ വിവരിച്ചു.

ഡി10 കോച്ചിൽ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനിൽ ഇറങ്ങി മറ്റു കോച്ചുകൾ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞ് ഡി9 കോച്ചിലേക്ക് മാറിക്കയറുകയായിരുന്നു. 6 വാതിലുകളുള്ള കോച്ചിന്റെ മുൻവശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടൻ എല്ലാ വാതിലുകളും അടച്ചു. ഇതിനിടയിൽ യുവതി മധ്യഭാഗത്തുള്ള വാതിൽ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈൽ ഫോൺ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു.

മുടിയിൽ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടർന്ന് വീണ്ടും മുടിയിൽ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയിൽ ഇറങ്ങി കമ്പിയിൽ തൂങ്ങി നിന്നു. ഈ സമയം യുവതി ഉറക്കെ കരഞ്ഞപ്പോൾ വായിൽ ഷാൾ തിരുകിയെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞത്.

തുടർന്നുള്ള ചെറുത്തു നിൽപ്പിനിടെയാണു യുവതി ട്രെയിനിൽ നിന്നു വീണത്. പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗിൽ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടർന്നുള്ള യാത്ര. ഗുരുവായൂർ- പുനലൂർ എക്സ്പ്രസിൽ വച്ചായിരുന്നു യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്.

കുറ്റകൃത്യത്തിനു ശേഷം ട്രെയിനിൽ യാത്ര തുടർന്ന ബാബുക്കുട്ടൻ ചെങ്ങന്നൂരിലെത്തിയപ്പോൾ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയിൽ ഇറങ്ങി കടന്നുകളഞ്ഞതായി വെളിപ്പെടുത്തി. ഇവിടെ നിന്നു ബസിൽ കരുനാഗപ്പള്ളിയിലെത്തി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ കഴിഞ്ഞില്ല.

സ്വർണം പണയം വയ്ക്കാൻ ബാബുക്കുട്ടനെ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പ്രതിയെ ഇന്നു മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിലെത്തിച്ചു തെളിവെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button