കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ,സംസ്ഥാനത്തെ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു.

സംസ്ഥാനത്തെ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പൊലീസ് ആസ്ഥാനം അടച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്.
ഇതിനിടെ കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസുകാർക്ക് ഡി ജി പി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. 50 വയസിന് മുകളിലുള്ള പൊലീസുകാരെ കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്. മറ്റു രോഗങ്ങളുള്ള 50 വയസിന് മുകളിലുള്ളവരെയും പുറം ജോലിയ്ക്ക് അയക്കരുതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും കൂടുതൽ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലുമാണ് മാർഗ നിർദേശങ്ങൾ കർശനമാക്കി സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാർക്കും ക്യാമ്പുകളുടെയും ബറ്റാലിയനുകളുടെയും ചുമതലയുള്ളവർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഒപ്പം, പൊലീസുകാർക്ക് കൊവിഡ് ബാധിച്ചാൽ ചികിത്സ ഉറപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 90 പൊലീസുകാർക്ക് ആണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.