മദ്യപിച്ചാൽ യാത്ര അനുവദിക്കില്ല; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബ്രെത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർധിക്കുന്നതിനെ തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ പരിശോധന കർശനമാക്കി. മദ്യപിച്ചുകൊണ്ടു യാത്ര ചെയ്യാൻ ശ്രമിക്കുന്നവരെ ട്രെയിനിൽ കയറാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ച നീളുന്ന പ്രത്യേക പരിശോധനാ- ബോധവൽക്കരണ ക്യാമ്പെയിനാണ് ആരംഭിച്ചിരിക്കുന്നത്. റെയിൽവേ ഉദ്യോഗസ്ഥർ, ആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി പരിശോധന നടത്തുന്നു.
മദ്യപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ ബ്രെത്ത് അനലൈസർ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കും പ്ലാറ്റ്ഫോമുകളിൽ അനാവശ്യമായി അലഞ്ഞുതിരിയുന്നവർക്കുമെതിരെ നടപടി സ്വീകരിക്കും. മദ്യപിച്ചു സ്റ്റേഷനിൽ കിടന്നുറങ്ങുകയോ ശല്യം ചെയ്യുകയോ ചെയ്യുന്നവരെ കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകി പുറത്താക്കും. ഇതിനകം മൂന്നു പേരെ താക്കീത് ചെയ്ത് വിട്ടയച്ചതായും അധികൃതർ അറിയിച്ചു.
പരിശോധനക്കും ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും സ്റ്റേഷൻ മാനേജർ എസ്. സജിത്ത് കുമാർ, ഡെപ്യൂട്ടി കമർഷ്യൽ മാനേജർ കോളിൻസ്, ആർപിഎഫ് ഇൻസ്പെക്ടർ വർഗീസ്, റെയിൽവേ പൊലീസ് എസ്ഐ സുനിൽ എന്നിവർ നേതൃത്വം നൽകി.
Tag: You will not be allowed to travel if you are drunk; Breathalyzer testing at Kannur railway station



