
കേരളത്തിൽ ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്‍ മുതൽ 1115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ജൂൺ ഏഴ് ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വീക്ഷിക്കണമെന്നത് മാത്രമാണ് കാലാവസ്ഥാ വകുപ്പിൻ്റെ യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിച്ചു. നദിക്കരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ തീരദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നും അപകടമുണ്ടാകുന്നതിനെതിരെയും ജാഗ്രത വേണമെന്നും ദുരന്ത നിവാരണ അതോരിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരിക്കുന്നു.
സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ ഒന്നിനു തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കൊല്ലം മഴ ലഭ്യതയിൽ ഈ കാലയളവിൽ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന അറിയിപ്പിൽ പറയുന്നത്.