ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു.

ആര്‍.എം.പി സ്ഥാപകനും നേതാവുമായ ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു.ഏറെ കാലമായി ക്യാൻസർ രോഗ ബാധിതനായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് ജാമ്യം അനുവദിച്ചിരുന്നത്. 2020 മാർച്ച് 13ന് ചികിത്സാ ആവശ്യത്തിനായി ഹൈക്കോടതി മൂന്ന് മാസം ശിക്ഷ മരവിപ്പിച്ച് നൽകിയിരുന്നു.
സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. ടി.പിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായി ഉണ്ടായിരുന്ന കുറ്റം. 2014 ജനുവരിയിൽ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്. കോഴിക്കോട്ടെ ഒഞ്ചിയത്ത് വെച്ചാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങി വരുകയായിരുന്ന ചന്ദ്രശേഖരിന് നേരെ അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടികൊല്ലപ്പെടുത്തുകയായിരുന്നു.