ദിവസവും ലക്ഷത്തിലധികം പേർക്ക് കോവിഡ്,രോഗം നിയന്ത്രിച്ച രാജ്യങ്ങൾ ജാഗ്രത പാലിക്കണം.

ലോകത്താകെ കഴിഞ്ഞ രണ്ടാഴ്‌ചയായി ദിവസവും ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടനാ തലവൻ തെദ്രോസ് അധാനം ഗെബ്രിയേസസ് അറിയിച്ചു. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദക്ഷിണേഷ്യയിലുമാണ് ഇതിലധികവും. രോഗം നിയന്ത്രിച്ചിട്ടുള്ള രാജ്യങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡബ്ല്യുഎച്ച്‌ഒ തലവൻ മുന്നറിയിപ്പ് നൽകി.
50 ദിവസത്തിലേറെ ഒരാൾക്ക് പോലും രോഗം സ്ഥിരീകരിക്കാതിരുന്ന ബീജിങ്ങിൽ പുതിയ രോഗബാധകൾ സ്ഥിരീകരിക്കുകയാണ്. ഇതിന്റെ ഉറവിടം അന്വേഷിക്കുകയാണ്. ഇതിന്റെ ജനിതകഘടന ചൈന പങ്കുവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡബ്ല്യുഎച്ച്‌ഒയുടെ അടിയന്തരകാര്യ മേധാവി ഡോ. മൈക്കേൽ റയാൻ പറഞ്ഞു. അവ യൂറോപ്പിൽ ഉത്ഭവിച്ചതാണെന്നാണ് തങ്ങളുടെ പരിശോധനയിൽ കണ്ടതെന്ന് ചൈനീസ് ഗവേഷകർ അറിയിച്ചിരുന്നു. ബീജിങ്ങിൽ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 106 ആയി. 22 മണിക്കൂറിനിടെ 26 പേർക്ക് ബീജിങ്ങിൽ കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിൽ 90000 പേരുടെ കൂട്ട പരിശോധന തുടങ്ങി. പുതുതായി രോഗബാധ കണ്ട ഷിൻഫാദി മൊത്തവിൽപ്പന ചന്തയുടെ ചുറ്റും അടച്ചിട്ടിരിക്കുകയാണ്. ബീജിങ്ങിൽ 27 പേർ അടക്കം ചൈനയിൽ 24 മണിക്കൂറിനിടെ 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചിട്ടുള്ളത്.