മെഡിക്കല്‍ കോളേജിൽ രോഗിയുടെ ആത്മഹത്യ, ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറോട് ആണ് മന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
കോവിഡ് മുക്തനായി ചൊവാഴ്‌ച ഡിസ്‌ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്‌മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം വീട്ടിലേക്ക് പോയ രോഗിയെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മടക്കിക്കൊണ്ടു വരുകയായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയ ശേഷം ഡോക്‌ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിംഗ് നൽകുകയും ചെയ്‌തിരുന്നതായി പറയുന്നുണ്ട്. രാവിലെ ഡിസ്‌ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരം നൽകിയിരുന്നതായും, പറയുന്നുണ്ട്. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്സ് മുറിയിലെത്തിയപ്പോൾ ഇയാൾ തൂങ്ങി നിൽക്കുന്നത് കാണുകയായിരുന്നു. തുടർന്ന് തീവ്ര പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.