കുടുംബത്തിന്റെ ആത്മഹത്യക്കു പിന്നിൽ ചതി.

വർക്കലയിലെ വീട്ടിനുള്ളില്‍ അച്ഛനും അമ്മയും മകളും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. സാമ്പത്തികമായി ചിലർ വഞ്ചിച്ച സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നു. കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. വ്യക്തികളുടെ പേരും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. ഉപകരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാത്തതിനാൽ,വൻ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു വെന്നും, ഇതോടെ കോടികളുടെ ബാധ്യത ഉണ്ടായെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു.
വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായിരുന്നു. കടബാധ്യതയെ തുടർന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നതാണ്.
പുലർച്ചെ 3.30 ന് വീട്ടിൽ നിന്ന് നിലവിളി കേട്ടതായി നാട്ടുകാർ പറയുന്നു. വീട്ടിൽ നിന്ന് പുകയുയരുന്നതും
അയൽക്കാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. പൊലീസും ഫയർഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചു. ഉറക്കത്തിൽ ഭാര്യയെയും മകളെയും തീവച്ച ശേഷം ശ്രീകുമാർ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് ഉണ്ടായിരുന്നത്.