EducationKerala NewsLatest NewsLocal NewsNews

അക്കാദമിക് വിദഗ്ദ്ധരെ പുറം തള്ളി എം ജി യിൽ കെ. ആര്‍ മീരക്ക് മന്ത്രി കെ.ടി ജലീലിന്‍റെ ഇഷ്ടനിയമനം,

എം.ജി, തിരുവനന്തപുരം സര്‍വകലാശാലകളിൽ മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് തന്നെ നാണക്കേട് ഉണ്ടാക്കി വിവാദം സൃഷ്ട്ടിച്ച് ചരിത്രമെഴുതിയ മന്ത്രി കെ.ടി ജലീലിനെതിരെ മറ്റൊരു നിയമനവിവാദം കൂടി. എം.ജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ‍് ഓഫ് സ്റ്റഡീസില്‍ എഴുത്തുകാരി കെ. ആര്‍ മീരയെ അംഗമാക്കിയതാണ് പുതിയ വിവാദം. എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് എംജി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നായിരുന്നു.

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ വിദഗ്ധ സമിതി നല്‍കിയ പേരുകള്‍ വെട്ടിയാണ് കെ ആര്‍ മീരയെ മന്ത്രി കെ.ടി ജലീലിന്റെ ഓഫീസ് തിരുകി കയറ്റിയിരിക്കുന്നത്. സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ചുമതലപ്പെട്ടവരെയോ, യൂണിവേഴ്സിറ്റിയോ പോലും അറിയാതെയാണ് മീരക്ക് നിയമനം നൽകിയത്. ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ആണ് നിയമനത്തിനു പിന്നില്‍ ഉണ്ടായത്. പുറത്തു നിന്നുള്ള വിദഗ്ദ എന്ന നിലയിൽ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ മീരയെ നിയോഗിക്കുകയായിരുന്നു. മറ്റൊരാളുടെ പേരുവെട്ടിയാണ് മീരയുടെ പേര് എഴുതിച്ചേര്‍ക്കുന്നത്. അക്കാദമിക് വിദഗ്ദ്ധരെ മാത്രം നിയമിക്കുന്ന പോസ്റ്റിലേക്ക് ആണ് രാഷ്ട്രീയതാല്പര്യത്തിന്റെ പേരിൽ എഴുത്തുകാരിയെ നിയോഗിക്കുന്നത്.

മലയാളം ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങള്‍ ചേര്‍ന്ന എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ സിലബസ് പരിഷ്‌കരിക്കുക, പരിഷ്‌കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ പ്രധാന ചുമതല. സര്‍വ്വകലാശാല വൈസ്ചാന്‍സിലറുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണ്ണറാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍പേഴ്‌സന്റെയും അംഗങ്ങളുടേയും നിയമനം നടത്താറുള്ളത്. അതിന് ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധ സമിതിയാണ് ആരൊക്കെ ബോര്‍ഡ് ഓഫ് സ്റ്റഡീസീല്‍ അംഗങ്ങളാകണം എന്ന ശുപാര്‍ശ വിസിക്ക് നൽകാറുള്ളത്. എന്നാല്‍ എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ നിന്നും നല്‍കിയ ശുപാര്‍ശയില്‍ കെ ആര്‍ മീരയുടെ പേര് ഉണ്ടായിരുന്നില്ല. ശുപാര്‍ശ ചെയ്യാത്തയാള്‍ അംഗമാക്കിയതിൽ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകര്‍ക്ക് മുഴുവൻ വിയോജിപ്പുണ്ട്.

എംജി സര്‍വ്വകലാശാല ഇക്കഴിഞ്ഞ ആറാം തീയതി നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളില്‍ കെ ആര്‍ മീര ഒഴിച്ച്‌ ബാക്കി 10 പേരും അസിസ്റ്റന്റ് പ്രൊഫസറോ അതിന് മുകളിലുള്ളവരോ ആയ പ്രോഫഷണൽ യോഗ്യത ഉള്ളവരാണ്. ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങള്‍ ഉയര്‍ന്ന അക്കാദമിക നിലവാരം ഉള്ളവരാകണം എന്ന് എംജി സര്‍വ്വകലാശാല ആക്ടിലെ 28 മത്തെ അധ്യായത്തില്‍ വ്യക്തമാക്കിയിരിക്കുമ്പോഴാണ് ഇത്തരമൊരു പിന്നാമ്പുറ കുത്തിത്തിരുകൽ നിയമനം ഉണ്ടായിരിക്കുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ വെട്ടി ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ ഇടപെടലിലാണ് കെ.ആര്‍ മീരയെ നിയമിക്കാൻ കാരണമായിരിക്കുന്നത്. എന്നാല്‍ ബന്ധപ്പെട്ട ഭാഷകളിലെ വിദഗ്ധരെ അവരുടെ അക്കാദമിക യോഗ്യത കണക്കാക്കാതെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിയമിച്ച കീഴ്‌വഴക്കമുണ്ടെന്നാണ് എംജി സര്‍വകലാശാല നിയമനത്തെ ന്യായീകരിക്കാൻ ചൂണ്ടിക്കാട്ടുന്ന മുട്ടാപ്പോക്കിലെ ന്യായീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button