ഒരു രാജ്യത്തിന്റെയും നയതന്ത്ര പ്രതിനിധിയെ തടങ്കലില്‍ വെക്കാനോ ചോദ്യം ചെയ്യാനോ ഒരു സര്‍ക്കാരിനും അധികാരമില്ലെന്ന് നിയമ വിദഗ്ദ്ധർ.

മറ്റൊരു രാജ്യത്തിന്റെയും, നയതന്ത്ര പ്രതിനിധിയായ വ്യക്തിയെ തടങ്കലില്‍ വെക്കാനോ ചോദ്യം ചെയ്യാനോ ഒരു സര്‍ക്കാരിനും അധികാരമില്ലെന്ന്നിയമ വിദഗ്ധർ. ചോദ്യം ചെയ്യുന്നതിന് മുന്‍പ് യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെ സ്ഥലം വിട്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് നിയമ വിദഗ്ധരായ ടി ബി ഷാജിമോനും, ജി പി രേണുകാദേവിയും പറയുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധവുമായി ബന്ധപ്പെട്ട് 1961 ല്‍ നിലവില്‍ വന്ന പ്രോട്ടോക്കോള്‍ പ്രകാരമാണ് ലോകത്തിലെ എല്ലാ രാജ്യത്തേയും എംബസിയും കോണ്‍സുലേറ്റും പ്രവര്‍ത്തിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ കാര്യത്തിൽ, അറ്റാഷെയെ എൻ ഐ എ യോ, കസ്റ്റംസോ ഒരു കേസിലും, പ്രതിയാക്കുകയോ, വാദിയാക്കുകയോ, സാക്ഷിയാക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ആ പ്രോട്ടോക്കോളില്‍ ഒപ്പിടുകയും അതിന്റെ നിയമങ്ങള്‍ അംഗീരിക്കുന്നു എന്നും പറഞ്ഞാല്‍ മാത്രമേ ഏതൊരു രാജ്യത്തിനും അവരുടെ എംബസിയും കോണ്‍സുലേറ്റും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അത് പ്രകാരം അറ്റാഷെ ഇന്ത്യയിലെ നയതന്ത്ര അധികാര പരിധിയില്‍ വരുന്ന വ്യക്തിയാണ്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടും, അന്യരാജ്യത്തിന്റെ പ്രതിനിധിയാണ് എന്ന് ഇന്ത്യ അംഗീകരിച്ച ആളുമായ വ്യക്തിയെ തടങ്കലില്‍ വെക്കാനോ ചോദ്യം ചെയ്യാനോ ഒരു സര്‍ക്കാരിനും അധികാരമില്ല. അറ്റാഷെയെ നമ്മുടെ അധികാരികള്‍ ചോദ്യം ചെയ്യുക എന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് അദ്ദേഹം സ്ഥലം വിട്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
അറ്റാഷെ ഞങ്ങളുടെ നയതന്ത്ര പ്രതിനിധിയല്ലെന്നും നയന്ത്രപ്രതിനിധിക്ക് കിട്ടുന്ന സംരക്ഷണം വിട്ടുതരുന്നു എന്നും അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ സര്‍ക്കാര്‍ പറഞ്ഞാൽ അയാളെ ചോദ്യം ചെയ്യാവുന്നതാണ്.
അറ്റാഷെയെ അയച്ചിരിക്കുന്നു യു എ ഇയുടെ അനുവാദമില്ലാതെ അറ്റാഷെയുടെ യാത്ര തടയാനും കഴിയില്ല. അതുകൊണ്ട് തന്നെ ഇതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയുകയില്ല. അവര്‍ താമസിക്കുന്ന വീടുകളില്‍ പോലും പൊലീസിന് കയറാന്‍ പരിമിതമായ അനുവാദമേ നിലവിലുള്ളൂ. അവരുടെ വീടുകൾക്കുള്ളിൽ അനുവാദമില്ലാതെ അകത്ത് കയറാന്‍ പോലും കഴിയില്ല.
ഇത്തരം കേസുകളിൽ യു.എ.ഇ സര്‍ക്കാരിന് വേണമെങ്കില്‍ അയാളെ അവിടെ വെച്ച് ചോദ്യം ചെയ്യാം. അതില്‍ നിന്ന് കിട്ടുന്ന വിവരം അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഇന്ത്യക്ക് കൈമാറാം. അതല്ലാതെ ഒരു രാജ്യവും സ്വന്തം നയതന്ത്ര പ്രതിനിധിയായ പൗരനെ ചോദ്യം ചെയ്യാന്‍ മറ്റൊരു രാജ്യത്തിന് കൈമാറില്ല. അതും അല്ലെങ്കില്‍ നമ്മുടെ അന്വേഷണ ഏജൻസികൾക്ക് ആ രജ്യത്തിന്റെ അനുമതിയോടെയും, അനുവാദത്തോടെ ചോദ്യം ചെയ്യിക്കാം. അത് അവര്‍ ചെയ്യുമോ എന്നതാണ് ഇക്കാര്യത്തിൽ ഉയരുന്ന ചോദ്യം. നിയമ വിദഗ്ധരായ ടി ബി ഷാജിമോനും, ജി പി രേണുകാദേവിയും പറയുന്നു.