റംസിയുടെ ആത്മഹത്യ, ലക്ഷ്മി പ്രമോദ് മുൻകൂർ ജാമ്യം തേടി കോടതിയിൽ

റംസി എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് നടി ജാമ്യാപേക്ഷ സമർപ്പിച്ചത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ലക്ഷ്മി പ്രമോദ് ആരോപണവിധേയായിരുന്നു.
സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവിൽ പോയത്. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. കേസിൽ പ്രതി ഹാരിസ് റിമാൻഡിലാണ്.
അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. നടിക്കൊപ്പം ഭർത്താവും ആരോപണവിധേയരായ മറ്റുള്ളവരും ഒളിവിൽ പോയി. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇവർ സമൂഹമാധ്യമത്തിൽ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.