
ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള കോവിഡ് വാക്‌സിനെപറ്റി വന്നിരിക്കുന്നത് കൊറോണ വൈറസിനെ മനുഷ്യന് തളക്കാനാകുമെന്ന ശുഭവാര്‍ത്ത. വാക്‌സിന്‍ പ്രയോഗിച്ച ആളുകളില്‍ കൊറോണ വൈറസിനെതിരെ ശരീരം, പ്രതിരോധം ആര്‍ജിച്ചതായി മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റില്‍
തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. വാക്സിൻ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.ChAdOx1 nCoV-19 എന്നാണ് വാക്‌സിന്റെ പേര്.
1,077 പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം,വാക്സിൻ ലഭിച്ച ആളുകൾക്ക് കൺട്രോൾ ഗ്രൂപ്പിലുള്ളവരേക്കാൾ കൂടുതൽ പാർശ്വഫലങ്ങൾ അനുഭവപ്പെട്ടുവെങ്കിലും പകരം മെനിഞ്ചൈറ്റിസ് വാക്സിൻ കഴിച്ചെങ്കിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ക്ഷീണവും തലവേദനയുമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രതികരണങ്ങൾ.
വാക്‌സിന്റെ പരീക്ഷണ ഫലങ്ങള്‍ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും റിപ്പോർട്ടിൽ സൂചന നൽകുന്നുണ്ട്. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. അതേസമയം വാക്സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി പറയാൻ അധികൃതര്‍ തയ്യാറായിട്ടില്ല. സെപ്റ്റംബറോടെ വാക്‌സിൻ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. ബ്രിട്ടൻ, ചൈന, ഇന്ത്യ, യുഎസ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഒരു ഡസനിലധികം വ്യത്യസ്ത വാക്സിനുകൾ ഇപ്പോൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യയുടെ കോവാക്‌സിൻ ആകട്ടെ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്.