ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ഡല്‍ഹിയിലെ എയിംസില്‍ ആരംഭിച്ചു.

ലോകത്ത് അനുദിനം മനുഷ്യജീവൻ കവർന്നുവരുന്ന കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ തളക്കാൻ ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ഡല്‍ഹിയിലെ എയിംസില്‍ ആരംഭിച്ചു. മുപ്പതുകാരനാണ് കോവാക്സിന്‍റെ ആദ്യഡോസ് നല്‍കിയത്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് അയാൾക്ക് നല്‍കും.വാക്‌സിൻ നൽകുന്ന രോഗികളെ ആദ്യത്തെ രണ്ട് മണിക്കൂർ ഡോക്ടർമാർ നിരീക്ഷിക്കും. തുടർന്ന് വീട്ടിലേക്ക് വിടും. വീട്ടിലും അവർ നിരീക്ഷണത്തിൽ ആയിരിക്കും.
നാഷനൽ വൈറോളജി ഇൻസ്റ്റ്യൂട്ടിന്റെയും, ഐസിഎംആറിന്റെയും സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഭാരത് ബയോടെക് കഴിഞ്ഞ 20 വർഷത്തോളമായി ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിൽ
വിവിധ വാക്‌സിനുകളുടെ ഗവേഷണ രംഗത്ത് സജീവമാണ്. പോളിയോക്കുള്ള ബയോ പോളിയോ, എച്ച്എൻ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ്, ജപ്പാൻ ജ്വരത്തിനെതിരെയുള്ള ജെൻവാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനുള്ള റോട്ട വാക് തുടങ്ങിയ വാക്‌സിനുകളും മരുന്നുകളും ഭാരത് ബയോടെക് ആണ് സംഭാവന ചെയ്തിട്ടുള്ളത്.