

അതിർത്തിയിലെ സംഘർഷത്തിനു പരിഹാരം ഉണ്ടാക്കാൻ ഇന്ത്യ- ചൈന നയതന്ത്ര ചർച്ചകൾ ഈയാഴ്ചയുണ്ടാകും. സേനകളെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണ ചൈന തെറ്റിച്ചത് കുറിച്ചുവെച്ചുതന്നെയാണ് ഇന്ത്യയുടെ ഓരോ നീക്കവും. അത് കൊണ്ട് തന്നെ ചൈനീസ് അതിർത്തിയിൽ സർവവിധ സൈനിക സന്നാഹങ്ങളോടെയും,സൈന്യത്തെ ഒരുക്കി നിർത്തിയിരിക്കുകയാണ് ഇന്ത്യ. സൈന്യം എന്തിനും തയ്യാറായി നിൽക്കുമ്പോഴാണ് നയതന്ത്ര ചർച്ചകൾ നടക്കുക എന്നതാണ് എടുത്ത് പറയാൻ പറ്റുന്ന പ്രത്യേകത.
ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ പഴയ കരാറുകൾ മറന്നു എല്ലാ ആയുധങ്ങളും ഉപയോഗിച്ചു ശക്തമായി ഇനി ഇന്ത്യ തിരിച്ചടിക്കും. അതിനു വേണ്ടതെല്ലാം ഇന്ത്യ, ചൈനീസ് അതിർത്തിയിൽ ഒരുക്കിയിട്ടുണ്ട്. വേണ്ടസമയത്ത് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരം കമാൻഡർമാർക്കു നൽകിയിരിക്കുകയാണ്. അതേസമയം, ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന സത്യം കമാൻഡർ തല ചർച്ചകളിലും, നയതന്ത്ര നീക്കങ്ങളിലും ആവർത്തിക്കുന്നുമുണ്ട്. സൈനിക, നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരുന്നതിന് ഇന്ത്യ സന്നദ്ധമാണ്. പരസ്പരമുള്ള വാക് യുദ്ധം നിർത്തുന്നതടക്കം വിഷയങ്ങൾ നയതന്ത്രതല ചർച്ചയിൽ ഉയർന്നുവരുമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിനു ശേഷം ഒന്നിലേറെ തവണ സൈനിക തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയിരുന്നു. അതെല്ലാം പരാജയപ്പെടുകയായിരുന്നു. പക്ഷെ സംഘർഷത്തിന്റെ രൂക്ഷത കുറക്കാൻ ആ ചർച്ചകൾ ഉപകരിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഇന്ത്യ-റഷ്യ- ചൈന വിദേശകാര്യ മന്ത്രിമാരുടെ വിർച്വൽ യോഗം നടക്കുന്നുണ്ട്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റഷ്യയിലേക്കു തിരിച്ചിരിക്കു കയാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ സോവ്യറ്റ് യൂണിയൻ ജർമനിയെ കീഴടക്കിയതിന്‍റെ എഴുപത്തഞ്ചാം വാർഷികത്തോട നുബന്ധിച്ച് മോസ്കോയിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാനാണ് രാജ്നാഥ് പോയിരിക്കുന്നതെങ്കിലും, മുഖ്യ ലക്‌ഷ്യം സുപ്രധാനമായ ചില ആയുധങ്ങളാണ്. വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും റഷ്യൻ നേതാക്കളുമായി അതിർത്തി വിഷയം ചർച്ചചെയ്യും. ഈ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ റഷ്യയുടെ പങ്ക് നിർണായകമാവുകയാണ്.
Post Your Comments